കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ ഇന്ന് ( ഉച്ചയ്ക്ക് 1:20) അതിദാരുണമായ വെടിവെയ്‌പ്പിൽ 10 മരണം. മരിച്ചവരിൽ അക്രമിയും ഉണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെടിവെയ്പ്പിൽ 25-ലധികം പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.
തോക്കുമായി സ്‌കൂളിലേക്കെത്തിയ അക്രമിയാണ് വെടിയുതിർത്തത്. ആറ് പേരെ സ്‌കൂളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആക്രമണം നടത്തിയത് ഒരു സ്ത്രീ ആണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്കൂളിനുള്ളിൽ സ്വയം വെടിവെച്ച് മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. അക്രമി ഒറ്റയ്ക്കാണോ, അതോ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി സംഭവത്തിൽ കടുത്ത നടുക്കം രേഖപ്പെടുത്തുകയും തന്റെ നിശ്ചയിച്ചിരുന്ന വിദേശയാത്രകൾ റദ്ദാക്കുകയും ചെയ്തു. പ്രതിക്ക് സ്‌കൂളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അന്വേഷിച്ചുവരികയാണ്. ടംബ്ലർ റിഡ്ജിലെ എല്ലാ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളും ഈ ആഴ്ച മുഴുവൻ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.


