ചുവന്ന കൊടിക്കാരെ ഭരണത്തിൽനിന്നു മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. 10 വർഷത്തെ ദുർഭരണം കേരളത്തിൽ അവസാനിപ്പിക്കണം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനു പരിഹാരം കാണാൻ ബുദ്ധിയും അറിവും കഴിവുമുള്ള യുഡിഎഫ് അധികാരത്തിൽ വരണം. ഭാവിയെക്കുറിച്ചു ചിന്തിക്കുന്നവരാണ് യുഡിഎഫ്. ആരോഗ്യ മേഖല ഇന്ന് ഐസിയുവിലാണ്. വിദ്യാഭ്യാസ മേഖലയിൽ മാറ്റം വേണം. സ്പേസ് ടെക്നോളജിയിൽ മുന്നേറ്റം ഉണ്ടാകണം. യുവാക്കൾ അന്യ രാജ്യങ്ങളിലേക്കു പോകുന്നതു തടയാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
റാന്നി നിയോജകമണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പഴകുളം മധുവിന്റെ റോഡ് ഷോയിൽ പങ്കെടുത്തശേഷം ഉതിമൂട് ജംക്‌ഷനിൽ വികസന മാനിഫെസ്റ്റോ, എഐസിസി സെക്രട്ടറി ഡോ. അജയ് സിങ്ങിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു ശശി തരൂർ.
കഴിഞ്ഞ ദിവസം സ്‌ഥാനാർഥികളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), നാട്ടകം സുരേഷ് (ഏറ്റുമാനൂർ), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി) വിനു ജോബ് (ചങ്ങനാശേരി) എന്നിവരുടെ പ്രചാരണങ്ങളിലും അദ്ദേഹം പങ്കെടുത്തു. എല്ലായിടത്തും ചെറുപ്പക്കാർ ശശി തരൂരിനൊപ്പം സെൽഫിയെടുക്കാനും അഭിവാദ്യം അർപ്പിക്കാനും തിരക്കു കൂട്ടി. ചുരുങ്ങിയ വാക്കുകളിൽ മറുപടി പറയാനും അവരോടൊപ്പം ഫോട്ടോയ്ക്ക് ചേർന്നുനിൽക്കാനും അദ്ദേഹം സമയം കണ്ടെത്തി.
ശാസ്ത്ര – സാങ്കേതിക രംഗത്തെ വളർച്ച, തൊഴിലില്ലായ്‌മ പരിഹരിക്കൽ, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയ മേഖലകൾ സ്‌പർശിച്ചായിരുന്നു മിക്കയിടത്തെയും പ്രസംഗം. എല്ലാ മേഖലയിലും പരാജയപ്പെട്ട സർക്കാരാണ് 10 വർഷം ഭരിച്ചത്. പ്രതീക്ഷകൾ നശിച്ച് വിദേശത്തേക്ക് ചേക്കേറുന്ന യുവാക്കളെ കേരളത്തിൽ നിലനിർത്താൻ യുഡിഎഫിന് കഴിയുമെന്ന് അതിരമ്പുഴയിലെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ പോലെ പാവങ്ങൾക്ക് ആശ്രയിക്കാവുന്ന നേതാവാണ് മകൻ ചാണ്ടി ഉമ്മനെന്നു തൃക്കോതമംഗലത്തെ യോഗത്തിൽ ശശി തരൂർ.
രണ്ടര വർഷം ജനപ്രതിനിധിയെന്ന നിലയിൽ പുതുപ്പള്ളിയുടെ ആവശ്യങ്ങളും ആശങ്കകളും അഭിലാഷങ്ങളും നിയമസഭയിൽ എത്തിക്കാൻ ചാണ്ടി ഉമ്മനായി.അതേസമയം സർക്കാർ സഹായമില്ലാതെ തന്നെ സ്വന്തം നിലയിൽ വീടുകൾ വച്ചുനൽകുകയും വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകുകയും ചെയ്തതിലൂടെ നാട്ടിൽ സേവനത്തിൻ്റെ പര്യായമായി ചാണ്ടി മാറിയെന്നും അദ്ദേഹം പറഞ്ഞു.

