പത്തനംതിട്ട : മണ്ഡല- മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. നവംബര്‍ 17 മുതല്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11-നുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും. ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
നിയുക്ത മേൽശാന്തിയുടെ അവരോധന ചടങ്ങുകൾക്ക് ശേഷം ഇപ്പോഴത്തെ മേൽശാന്തി യാത്രപറഞ്ഞു പടിയിറങ്ങും. ആഴി തെളിച്ചശേഷം തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും. 17-ന് വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും. ഡിസംബർ 26-ന് തങ്കഅങ്കി ചാർത്തി ദീപാരാധന. ഡിസംബർ 27-ന് മണ്ഡലപൂജയ്‌ക്കു ശേഷം നടയടയ്‌ക്കും. ഡിസംബർ 30-ന് വൈകിട്ട് 5-ന് മകരവിളക്കിനായി നട തുറക്കും. ജനുവരി 14 -നാണ് മകരവിളക്ക്. ജനുവരി 20-നു മണ്ഡലക്കാലത്തിന് ശേഷം നടയടയ്‌ക്കും.
ഓൺലൈന്‍ വിർച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തത്സമയ ബുക്കിങ് കൗണ്ടറുകള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ആയി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം ലഭിക്കും. ഓണ്‍ലൈന്‍ ദര്‍ശനം ബുക്കുചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടിക്കു മുമ്പായി നടപ്പന്തല്‍ മുതല്‍ പ്രത്യേകം ക്യൂ സംവിധാനവും പെട്ടെന്നു ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് 24 മണിക്കൂറും സൗജന്യ ഫിസിയോ തൊറാപ്പി സെന്റര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കും. പമ്പയിലും സന്നിധാനത്തും ബോര്‍ഡിന്റെ ഓഫ്‌റോഡ് ആംബുലന്‍സ് സംവിധാനം 24 മണിക്കൂറും ഉണ്ടാകും. മാളികപ്പുറത്തെ അന്നദാന മണ്ഡപത്തില്‍ ഭര്‍ക്തര്‍ക്കു ഭക്ഷണം നല്‍കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.



