മോസ്കോ: ഇസ്‌ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്കും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും അനുശോചന സന്ദേശം അയച്ചു. ഇന്ത്യ–യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നു വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ആണ് ഈ സന്ദേശം എന്നതാണ് പ്രാധാന്യം അർഹിക്കുന്നത്.
2026 ഫെബ്രുവരി 6-ന് ഇസ്‌ലാമാബാദിലെ ഒരു ഷിയാ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 36 പേർ കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പുട്ടിന്റെ സന്ദേശം. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാനുമായി കൂടുതൽ സഹകരിക്കാൻ റഷ്യ സന്നദ്ധമാണെന്ന് പുട്ടിൻ അറിയിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും റഷ്യയുടെ ആത്മാർത്ഥമായ അനുഭാവം അദ്ദേഹം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
പുട്ടിന്റെ അനുശോചന സന്ദേശത്തിനു പിന്നാലെ ഇന്ത്യ–യുഎസ് വ്യാപാര കരാർ റഷ്യയെ പാക്കിസ്ഥാനുമായി അടുപ്പിക്കാൻ പ്രേരിപ്പിക്കുമോ എന്ന ചർച്ചകൾ സജീവമാണ്. റഷ്യയുമായി ബന്ധം സ്ഥാപിക്കാൻ കുറച്ചു നാളായി പാക്ക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ശ്രമിക്കുന്നുണ്ട്. ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നത് റഷ്യയെ പുതിയ വിപണികൾ തേടാൻ പ്രേരിപ്പിക്കുന്നു. നിലവിൽ പാക്കിസ്ഥാൻ വില കുറഞ്ഞ ഇന്ധനത്തിനായി റഷ്യയുമായി കൂടുതൽ ചർച്ചകൾ നടത്തുന്നുണ്ട്.
എങ്കിലും, ഇന്ത്യയുമായുള്ള ദീർഘകാല പ്രതിരോധ-തന്ത്രപ്രധാന ബന്ധങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കാൻ റഷ്യ തയ്യാറായേക്കില്ല. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം നിലനിർത്തിക്കൊണ്ടുതന്നെ റഷ്യയുമായുള്ള ബന്ധം തുടരാനായിരിക്കും ഇന്ത്യയും ശ്രമിക്കുക. റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായും നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏതുരാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്നത് ഇന്ത്യയ്ക്ക് തീരുമാനിക്കാം എന്നാണ് ഈ വിഷയത്തിൽ റഷ്യയുടെ പ്രതികരണം.


