മലയാള സിനിമാ ചരിത്രത്തിൽ എന്നേയ്ക്കുമായി ഇടം നേടിയ നീലക്കുയിലും, ചെമ്മീനും നൽകിയ രാമു കാര്യാട്ട് ഓർമ്മയായിട്ട് 47 വർഷം (1979 ഫെബ്രുവരി 10). പതിമൂന്നോളം ചിത്രങ്ങൾ സംവിധാനം ചെയ്തെങ്കിലും ഈ രണ്ടു ചിത്രങ്ങൾ മാത്രം മതി രാമു കാര്യാട്ട് എന്ന സംവിധായകനെ അടയാളപ്പെടുത്താൻ.
ദേശീയ അവാർഡുകൾ:
നീലക്കുയിൽ – വെള്ളി മെഡൽ (1954)
ചെമ്മീൻ – സ്വർണ്ണ മെഡൽ (1965)
മുടിയനായ പുത്രൻ – മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡ് (1961)
കേന്ദ്ര സർക്കാർ മികച്ച ചിത്രങ്ങൾക്ക് അവാർഡ് നൽകിത്തുടങ്ങിയ 1954- ൽത്തന്നെ മികച്ച ചിത്രത്തിനുള്ള വെള്ളി മെഡൽ രാമു കാര്യാട്ടും പി ഭാസ്കരനും സംവിധാനം ചെയ്ത നീലക്കുയിൽ നേടി. കൂടാതെ അഖിലേന്ത്യാ മെറിറ്റ് സർട്ടിഫിക്കറ്റും.
തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിനെ ആസ്പദമാക്കി 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ മികച്ച ചിത്രത്തിനുള്ള സ്വർണ്ണക്കമലം നേടുന്ന ആദ്യ മലയാള സിനിമയാണ്. മുടിയനായ പുത്രൻ, മൂടുപടം, നെല്ല്, മിന്നാമിനുങ്ങ്, അഭയം എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റ് സൃഷ്ടികളാണ്.
മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലായ സിനിമകൾ സമ്മാനിച്ച അദ്ദേഹം തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയായിരുന്നു. തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ നിന്നും 1965-ൽ 3286 വോട്ടിന് വിജയിച്ചു. (ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ മന്ത്രിസഭ ഉണ്ടായില്ല). രാമു കാര്യാട്ട് 1979 ഫെബ്രുവരി 10-നാണ് അന്തരിച്ചത്. തിരുവനന്തപുരത്തുവെച്ചായിരുന്നു അന്ത്യം. മരിക്കുമ്പോൾ അദ്ദേഹത്തിന് 52 വയസ്സായിരുന്നു പ്രായം.
ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രതിഭകളിൽ ഒരാളായ രാമു കാര്യാട്ട്, തന്റെ സിനിമകളിലൂടെ സാഹിത്യത്തെയും കലയെയും സാധാരണക്കാരുടെ ജീവിതത്തെയും ആഴത്തിൽ ബന്ധിപ്പിച്ചു.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ.


