ന്യൂഡൽഹി: ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവും തമ്മിൽ പാർലമെൻ്റിനു മുൻപിൽ വാഗ്വാദം. കേന്ദ്രസർക്കാരിനെതിരെ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുകയായിരുന്ന രാഹുൽ ഗാന്ധി, രവ്‌നീത്‌സിങ് ബിട്ടു ആ വഴിക്ക് കടന്നുപോയപ്പോൾ ‘ഇതാ നമ്മുടെ വഞ്ചകനായ സുഹൃത്ത് പോകുന്നു’ -എന്ന് പറഞ്ഞതാണ് വാഗ്വാദത്തിന് ഇടയാക്കിയത്. ദേശദ്രോഹിയെന്ന് രാഹുൽ ഗാന്ധിയെ ബിട്ടു തിരിച്ചു വിളിച്ചു.
ഇന്നലെ ലോക്സഭയിൽ നടന്ന ബഹളത്തിൽ സസ്പെൻഷനിലായ, ഹൈബിയും ഡീൻ കുര്യാക്കോസും അടക്കമുള്ള എട്ട് പ്രതിപക്ഷ എംപിമാർ പാർലമെൻ്റ് കവാടത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നുണ്ടായിരുന്നു. ഇവർക്ക് അഭിവാദ്യം അർപ്പിക്കാനാണ് രാഹുൽ ഗാന്ധി അവിടെയെത്തിയത്. ഈ സമയത്താണ് കേന്ദ്ര റെയിൽവേ സഹമന്ത്രി രവനീത് ബിട്ടു അതുവഴി കടന്നു പോയത്.
‘യുദ്ധം ജയിച്ചവരെപ്പോലെയാണ് ഇവർ ഇരിക്കുന്നത്’ എന്ന് പ്രതിഷേധ ധർണ നടത്തുന്ന സസ്പെൻഷനിലായ എംപിമാരെ നോക്കി കേന്ദ്രമന്ത്രി റവനീത് ബിട്ടു പറഞ്ഞു. ഇതോടെയാണ് ബിട്ടുവിനെതിരെ രാഹുൽ രൂക്ഷ പ്രതികരണം നടത്തിയത്.
‘ഇതാ ഒരു ചതിയൻ നടന്നു വരുന്നു. അയാളുടെ മുഖത്തേക്ക് നോക്കൂ’ എന്ന് വിരൽ ചൂണ്ടി പറഞ്ഞു. ഇതോടെ മറ്റു കോൺഗ്രസ് എംപിമാരും ബിട്ടുവിനു നേരെ വിരൽ ചൂണ്ടി പ്രതിഷേധിച്ചു. തുടർന്ന് ഹസ്തദാനത്തിനായി രാഹുൽ ബിട്ടുവിനു നേരെ കൈ നീട്ടി. ‘ഹലോ സഹോദരാ, ചതിയനായ സുഹൃത്തേ, വിഷമിക്കേണ്ട നിങ്ങൾ ഇങ്ങോട്ടു തന്നെ വരും’– രാഹുൽ പറഞ്ഞു. ‘നിങ്ങൾ ദേശത്തിന്റെ ശത്രു’വാണ് എന്നു പറഞ്ഞ് രവനീത് ബിട്ടു ഹസ്‌തദാനത്തിന് വിസമ്മതിച്ചു.
‘നിങ്ങൾ രാജ്യദ്രോഹികളും രാജ്യത്തിൻ്റെ ശത്രുക്കളുമാണ്. രാജ്യത്തെയും സേനയെയും കുറിച്ച് എല്ലാ ദിവസവും മോശമായി സംസാരിക്കുന്നു. സിഖുകാരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ ഗാന്ധി കുടുംബത്തിൻ്റെ പിൻഗാമിക്ക് ഒരു സർദാർ ഒരിക്കലും കൈ കൊടുക്കില്ല‘ എന്നും ബിട്ടു പറഞ്ഞു.
കോൺഗ്രസ് നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ബിയാന്ത് സിങിൻ്റെ ചെറുമകനാണ് രവ്‌നീത് ബിട്ടു. ലുധിയാന, അനന്ത്പൂർ സാഹിബ് മണ്ഡലങ്ങളിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. 2021 ൽ കോൺഗ്രസ് സഭാ കക്ഷി നേതാവുമായിരുന്നു. 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പാണ് രവ്നീത് ബിട്ടു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. തുടർന്ന് രാജ്യസഭാംഗമാകുകയും, കേന്ദ്ര റെയിൽവേ സഹമന്ത്രിയാകുകയും ചെയ്‌തു.


