തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഐടി ആക്ട് ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രാഹുലിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. അതിജീവിതയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സൈബർ പൊലീസ് വൈകിട്ട് രാഹുലിൻ്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. ഫോണും ലാപ്ടോപ്പും ഹാജരാക്കാനും നിർദേശിച്ചു. എആർ ക്യാംപിലെ വളപ്പിൽ സ്ഥിതി ചെയ്യുന്ന സൈബർ പൊലീസ് സ്‌റ്റേഷനിലായിരുന്നു ചോദ്യം ചെയ്യൽ. രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായി പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായി കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്.
യുവതിയുടെ പരാതിയിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ, പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ, സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവർക്ക് ഹാജരാകാൻ നോട്ടിസ് നൽകും. യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. രാഹുൽ നിലവിൽ ഒളിവിലാണ്.


