ഈജിപ്റ്റിൽ ലോകമെങ്ങുമുള്ള കുറെ നേതാക്കൾ ക്യാമറ കണ്ണുകൾക്ക് മുന്നിൽ പുഞ്ചരി തൂകി പലസ്തീൻ ജനതയ്ക്ക് വേണ്ടി അമേരിക്കൻ പ്രസിഡൻ്റ് ഇരുപതിന സമാധാന ഉടമ്പടി അവതരിപ്പിച്ചത് ആശ്വാസത്തോടെ കണ്ടവരിൽ ഇപ്പോൾ ആശങ്കയേറുന്നു. പുതിയ സമാധാന ഉടമ്പടി എന്തുകൊണ്ടാണ് വീണ്ടും അനിശ്ചിതത്വത്തിലേക്ക് മാറുന്നത്? ഇതിലൂടെ നൊബേൽ അത്യാഗ്രഹ സമാധാന പുരസ്‌കാരത്തിന് അമേരിക്കൻ പ്രസിഡൻ്റിന് അടുത്തവർഷമെങ്കിലും ലഭിക്കുമെന്ന് കരുതിയതാണ്. സാമൂഹ്യ ശാസ്ത്ര കലാ സാംസ്കാരിക മേഖലകളിൽ അർപ്പണബോധത്തോടെ മഹത്തായ സംഭാവനകൾ നൽകുന്നവരെ ആദരി ക്കണം. ലോകമെങ്ങും പ്രതിസന്ധികളുണ്ട്. അതൊക്കെയും മനുഷ്യസ്നേഹികളായ ഭരണാധിപന്മാർ തരണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. പലസ്‌തീൻ ജനതയുടെ ഭാവി ഭദ്രതയ്ക്ക് വേണ്ടിയാണ് ഈ സമാധാന കരാർ അമേരിക്ക, ഈജീപ്റ്റ്, ഖത്തർ, തുർക്കി, യൂ.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്നതെങ്കിൽ വീണ്ടും അതിന്റെ അതിർവരമ്പുകൾ ഭേദിച്ച് പാലസ്‌തീൻ ജനജീവിതം യിസ്രായേൽ – ഹമാസ് എന്തുകൊണ്ട് തകിടം മറിക്കുന്നു? ഈ സമാധാന കരാർ നിശ്ച്‌ചയദാർഢ്യത്തോടെ രണ്ട് കൂട്ടരും അംഗീകരിക്കാത്തത് എന്താണ് ? മതവികാരങ്ങളും പ്രാദേശിക ചിന്തകളും ഇളക്കിവിട്ട് സ്വാർത്ഥ നേട്ടങ്ങൾക്കായി പാവപ്പെട്ട പലസ്തിനികളെ ഇസ്രായേലും ഹമാസും കൊന്നൊടുക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണ്. ഒരു ജനാധിപത്യ പ്രക്രിയയുടെ ഗൗരവവും, പക്വതയും, വിവേകവും, നിശ്ചയദാർഢ്യവും ഈ സമാധാന ഉടമ്പ ടിയിൽ കണ്ടിരുന്നെങ്കിൽ അവിടുത്തെ ജനജീവിതാന്തരീക്ഷം കലുഷിതമാകില്ലായിരുന്നു. വീണ്ടും പലസ്‌തീൻ മണ്ണിൽ രക്തക്കൊതി പൂണ്ട പിശാചുക്കൾ എന്തുകൊണ്ട് രക്തമൊഴുക്കുന്നു?
മനുഷ്യന്റെ ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനറിയാത്ത ഈ ശിഥിലീകരണ ശക്തികളെ, മത മൗലിക – യാഥാസ്തികരേ ഒറ്റപ്പെടുത്താൻ ഈ സമാധാന കരാറിൽ ഒപ്പുവെച്ചവർക്ക് സാധിക്കുന്നുണ്ടോ? പലസ്തീനിലെ പാവങ്ങൾക്ക് സ്വതന്ത്രമായും നിർഭയമായും ജീവിക്കാനുള്ള അവസരമൊരുക്കാനല്ലേ ലോക നേതാക്കൾ ഒത്തുകൂടിയത്? പലസ്‌തീൻ മണ്ണിനെ വീതിച്ചെടുക്കാനുള്ള, ആ ജനതയെ പിഴുതെറിയാനുള്ള വിഘടന ശക്തികളെ എന്തുകൊണ്ട് തിരിച്ചറിയുന്നില്ല. ഒരു ജനതയുടെ ഭാവിയെപ്പറ്റിയുള്ള സ്വപ്നത്തേക്കാൾ സഫലമായി ഇപ്പോൾ കാണുന്നത് വെറും പ്രഹസനമോ? തല്ലുകൊള്ളാൻ ചെണ്ടപോലെ പാവം ജനങ്ങൾ, പണം വാങ്ങാൻ മാരാറിന് പകരം ഹമാസ് മാരാർമാർ. കൊട്ടുന്ന കോലിനൊക്കെ അമേരിക്കക്കൊപ്പം തുള്ളാൻ നിൽക്കുന്ന അറബ് രാജ്യങ്ങൾ. അതവരുടെ കുറ്റമല്ല. വൻ ശക്തികൾ ശ്രമിച്ചാൽ രാജകിരീടങ്ങൾ തെറിക്കുമെന്നറിയാം. ഏകാധിപതികളുടെ അധീനതയിൽ ജീവിക്കുന്ന പാവങ്ങൾക്ക് വിമാനം സമ്മാനമായി കൊടുക്കാനുമില്ല. ഈ പദ്ധതിയിൽ ഇന്ത്യ പങ്കാളിയാകാഞ്ഞത് നന്നായി.
ഇരുപതോളം ലോക നേതാക്കളിൽ ബ്രിട്ടനും ഫ്രാൻസുമുള്ളപ്പോൾ അമേരിക്കൻ പ്രസിഡന്റിനെ സ്തുതിക്കാൻ കുറിപ്പ് വീണത് കുരുടന് ചൂട്ടുപിടിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയെയാണ്. നിലാവ് കണ്ട കുറുക്കനെപോലെ ലോകമലയാളികൾ അത് കണ്ട് രസിച്ചു. ഇവരെല്ലാം കൂടി കൊതുകിന് കൗതുകം ചോരപോലെ പലസ്‌തീൻ ജനതയുടെ ചോരയ്ക്ക് വേണ്ടി ദാഹിക്കുകയാണോ? ഒക്ടോബർ 7-ന് പലസ്‌തീൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കൊല്ലപ്പെട്ടവരുടെ കണക്ക് 20,179 കുട്ടികൾ ഉൾപ്പെടെ 67,173 പേരാണ്. പരിക്കേറ്റവർ ഇതിൻ്റെ ഇരട്ടിയാണ്. കണക്കിൽപ്പെടാത്തവർ എത്രയോയുണ്ട്. ഒരു ജനതയുടെ വികസനത്തിനും വളർച്ചക്കും വേണ്ടിയാണ് സമാധാന കരാർ ഉണ്ടാക്കിയതെങ്കിൽ ആ ജനത്തിന് മെച്ചമായ ജീവിത സുരക്ഷ ഉറപ്പാക്കണം. ഇവർക്കൊന്നും സുശക്തമായ, സ്ഥിരതയുള്ള ഒരു പലസ്‌തീൻ രാജ്യത്തെ വാർത്തെടുക്കാൻ സാധിക്കില്ലെന്ന് തെളിയിക്കുകയാണോ? അതിന് തുരങ്കംവെക്കുന്ന ഇറാൻ്റെ പിന്തുണയുള്ള ഹമാസിനെ നേരിടാനോ അമേരിക്കൻ സൈന്യം വരുന്നത്? ലോകജനതയുടെ പിന്തുണ പലസ്‌തീൻ ജനതയ്ക്കാണ്. ഇസ്രായേലിൻ്റെ ഒറ്റുകാരെന്ന് പേരിൽ സ്വന്തം ജനത്തെ മുട്ടിൽ നിറുത്തി പരസ്യമായി വെടിവെച്ചുകൊല്ലുന്ന ഹമാസിനെ പല അറബ് രാജ്യങ്ങളും ഭീകര സംഘടനയായി കാണുന്നു. ഇവർ ഗാസ വിട്ടുപോകാതെ ഗാസയുടെ പുനരുദ്ധാരണ പദ്ധതിക്ക് സഹായം നൽകില്ലെന്നും അവർ തറപ്പിച്ചു പറയുന്നു. ഈജീപ്റ്റ് ഉടമ്പടി പ്രകാരം 20 ഇസ്രായേൽ ബന്ദികളെ ഹമാസ് തിരിച്ചു നൽകണം കൊല്ലപ്പെട്ട 28 മൃതദേഹങ്ങൾ നൽകണം. ബന്ദികളെ കൈമാറിയെങ്കിലും മൃതദേഹങ്ങൾ കൈമാറിയിട്ടില്ല. പകരമായി ഇസ്രായേൽ ജയിലിൽ കഴിയുന്ന രണ്ടായിരത്തോളം തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചു. പലസ്‌തീൻ രാഷ്ട്രം കാണാതെ ആയുധങ്ങൾ താഴെ വെക്കില്ലെന്ന് ഹമാസ്. ഹമാസിനെ പുറത്താക്കണമെന്ന് ഇസ്രായേൽ. ഇവരിൽ ആരാണ് യഥാർത്ഥ മത ഭീകരർ? അബ്രഹാം (ഇബ്രാഹിം) ഇവരുടെ പിതാവെന്ന് പറയുന്നത് വെറും പൊള്ളയല്ലേ?
പലസ്തീൻ ജനതയുടെ താല്‌പര്യമല്ല ഹമാസ് പോരാളികൾ 2023- ഒക്ടോബർ ഏഴിന് ദക്ഷിണ ഇസ്രായേലിൽ നടത്തിയത്. അത് ഇറാൻ്റെ ആവശ്യമായിരിന്നു. ആരെയും ഞെട്ടിക്കുന്ന ചോരക്കളിയായതിനാൽ ദേശീയവാദികളേക്കാൾ തീവ്യവാദികളായി അവർ മുദ്രകുത്തപ്പെട്ടു. അവരുടെ അക്രമപ്പേക്കൂത്തുകൾ ലോക ജനത ഞെട്ടലോടെ കണ്ടു. സാഹസികമായ ഹമാസിൻ്റെ ഭീകരതയ്ക്ക് വില നൽകേണ്ടിവന്നത് എഴുപതിനായിരത്തോളം അംഗവൈകല്യമടക്കമുള്ള നിരപാധികളുടെ ജീവനാണ്.
ഒരു കുടുംബത്തിൽ ഒരാൾ കുറ്റം ചെയ്‌താൽ ആ കുടുംബത്തെ മുഴുവൻ ചുട്ടെരിക്കുന്ന സമീപനങ്ങളാണ് കഴിഞ്ഞ രണ്ട് വർഷത്തിലധികമായി യിസ്രായേൽ നടത്തുന്ന പൈശാചിക താണ്ഡവം. ലക്ഷ്യബോധമില്ലാതെ ഹമാസ് നടത്തിയ നരഹത്യയെക്കാൾ എത്രയോ ഭീകരമാണ് ഇസ്രായേൽ നടത്തിയിട്ടുള്ളത്. ഇൻ്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് വംശഹത്യയുടെ പേരിലാണ് ഇസ്രായേൽ പ്രധാനമന്ത്രിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹമാസ് മത നേതാക്കൾക്ക് അറസ്റ്റ് വാറണ്ട് വന്നെങ്കിലും അവരുടെ പ്രിയപ്പെട്ട കാനാൻ ദേശമായ സ്വർഗ്ഗത്തിലേക്ക് ഇസ്രായേൽ അവരെ അയച്ചിരുന്നു. സ്വാതന്ത്ര്യത്തിനായി നൂറ്റാണ്ടുകളായി ഒരു ജനത ഞെരിഞ്ഞമരുകയാണ്. മനുഷ്യരെ കൊന്നുതള്ളുന്ന വെറിപിടിച്ച ഭീകരരെ, ഭരണാധിപന്മാരെ അതിന് വിടുപണി ചെയ്യുന്നവരെ നേരിടേണ്ടത് ഹമാസ് നടത്തുന്ന ഒളിയാക്രമണത്തിലൂടെയല്ല. മഹാത്മാഗാന്ധി മുന്നോട്ട് നയിച്ച ജനകിയ രക്തരഹിത വിപ്ലവത്തിലൂടെയാണ്. നിർഭാഗ്യമെന്ന് പറയാൻ യാസർ അറാഫത്തിന് ശേഷം ധീരമായ ഒരു നേതൃത്വം പലസ്‌തീൻ ജനതയ്ക്കില്ലാതെപോയി. സങ്കുചിത മത വിശ്വാസങ്ങളിലൂടെ യഹൂദനെ കൊല്ലാൻ കച്ചകെട്ടിയിറങ്ങിയവർ ഏതെല്ലാം ഭൂഗർഭ അറകളിലൊളിച്ചാലും കൊതുകെന്ന് കരുതിയ ഗരുഡൻ അവിടെയും പറന്നിറങ്ങും. മോസാദ് എന്ന ഇസ്രായേൽ ചാര സംഘടന ഓരോ മത തീവ്യ നേതാക്കളെ മണ്ണിൽ നിന്ന് തുടച്ചുമാറ്റുന്നു. അമേരിക്കയുടെ പരിപ്പും അവരുടെ മുന്നിൽ വേവുകയില്ല. അതും അമേരിക്കയ്ക്ക് നന്നായി അറിയാം. ലോകമെങ്ങും മതമൊരു വിത്തായി വളർന്നതിന്റെ വൈരൂപ്യങ്ങളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ദൈവങ്ങളെ കൊണ്ടു നടക്കുന്ന മതങ്ങൾക്ക്പോലും യുദ്ധങ്ങൾ അവസാനിപ്പിക്കാൻ സാധിക്കുന്നില്ല. ഇതെല്ലാം മതങ്ങളെ മറയാക്കി നടക്കുന്ന അധികാര ഭ്രാന്താണ്. ഇതാണ് യഥാർത്ഥ മതവിശ്വാസികൾ തിരിച്ചറിയേണ്ടത്.
പലസ്തീൻ ജനത കീരിയുടേയും പാമ്പിൻ്റെയും നടുവിൽ നട്ടം തിരിയുകയാണ്. മനുഷ്യരെ പരിഭ്രാന്തിയിലാഴ്ത്തുന്ന ഭീതിജനകമായ അന്തരീക്ഷം പലസ്‌തീനിൽ നിന്നകലാൻ അവിടുത്തെ അക്രമപ്രവണതകൾ രണ്ട് കൂട്ടരും അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അവിടെ ഇനിയും രക്തപ്പുഴയൊഴുകും. പലസ്തീനെ തുണ്ടുതുണ്ടുകളായി മുറിച്ചുമാറ്റാനാഗ്രഹിക്കുന്ന ഭാഗ്യാന്വേഷികളെ തിരിച്ചറിയുക. സ്നേഹ സാഹോദര്യം ആഗ്രഹിക്കുന്നവർ, ഈശ്വര ഭയമുള്ളവർ ഗാസയെ വർഗ്ഗീയ സംഘർഷ ഭൂമികയായി മാറ്റരുത്. അമേരിക്കൻ പ്രസിഡന്റ് മുന്നോട്ട് വെച്ച വികസന പദ്ധതികൾ അതിജീവനത്തിൻ്റെ മാർഗ്ഗമായി കണ്ട് മതഭ്രാന്ത് മാറ്റി മനുഷ്യനാകുക. സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ ഈ വിശുദ്ധ ഭൂമിയിൽ പാടി പറക്കട്ടെ.
കാരൂർ സോമൻ, (ചാരുംമൂടൻ)



