ഇസ്ലമാബാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ച പുതിയ സഖ്യരൂപീകരണ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് പാക്കിസ്ഥാൻ. നെതന്യാഹു പ്രഖ്യാപിച്ച ‘ഹെക്സാഗൺ ഓഫ് അലയൻസ്’ (Hexagon of Alliances) എന്ന പുതിയ പ്രാദേശിക സഖ്യരൂപീകരണ നീക്കത്തിൽ പാക്കിസ്ഥാൻ ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. പാക്കിസ്ഥാൻ സെനറ്റ് ഇത് സംബന്ധിച്ച് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ‘ഹെക്‌സാഗൺ ഓഫ് അലയൻസ്’ മുസ്ലീം ഉമ്മത്തിനെ വിഭജിക്കാനുള്ള നീക്കമാണെന്നാണ് പാക്കിസ്ഥാൻ്റെ ആരോപണം. ഇന്ത്യ, ഗ്രീസ്, സൈപ്രസ്, കൂടാതെ ചില അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾ എന്നിവയും ഈ സഖ്യത്തിൻ്റെ ഭാഗമാകുമെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ ഈ സഖ്യത്തിലെ ഒരു പ്രധാന അംഗമായി നെതന്യാഹു വിശേഷിപ്പിച്ചത് ആണ് പാക്കിസ്ഥാനെ കൂടുതൽ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശന വേളയിലാണ് ഈ പ്രഖ്യാപനം ഉണ്ടായത് എന്നതാണ് ശ്രദ്ധേയം.
ഇറാൻ നേതൃത്വം നൽകുന്ന റാഡിക്കൽ ഷിയാ അച്ചുതണ്ടിനെയും ഐഎസുമായി ബന്ധപ്പെട്ട റാഡിക്കൽ സുന്നി അച്ചുതണ്ടിനെയും പ്രതിരോധിക്കുകയാണ് ഈ സഖ്യത്തിൻ്റെ ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞു. ഒരേ ലക്ഷ്യങ്ങളും വെല്ലുവിളികളും നേരിടുന്ന രാജ്യങ്ങളെ ഒന്നിപ്പിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ, നയതന്ത്രം, സാമ്പത്തിക സഹകരണം എന്നിവ അടിസ്ഥാനമാക്കി ആറ് രാജ്യങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഈ സഖ്യം മേഖലയിലെ ‘തീവ്രവാദ അച്ചുതണ്ടുകളെ’ നേരിടാനാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്
പശ്ചിമേഷ്യയിലും പരിസരത്തുമായി ഒരു സഖ്യ സംവിധാനം രൂപീകരിക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. നെതന്യാഹുവിൻ്റെ നീക്കത്തിനെതിരെയാണ് പാക്കിസ്ഥാൻ സെനറ്റ് ഐകകണ്‌ഠേന പ്രമേയം പാസാക്കിയത്. ഇസ്രയേലിന്റെ ഈ പദ്ധതി ഒരു മുസ്ലീം വിരുദ്ധ സഖ്യം ആണെന്നാണ് പ്രമേയത്തിൽ ആരോപിക്കുന്നത്. ഭരണകക്ഷിയായ പക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി അംഗം പല്വാഷ മുഹമ്മദ് സായ് ഖാനാണ് പ്രമേയം അവതരിപ്പിച്ചത്.


