തിരുവനന്തപുരം: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നെടുമങ്ങാട് പനയമുട്ടത്താണ് അപകടം നടന്നത്. പനയമുട്ടം സ്വദേശി പത്തൊമ്പതുകാരനായ അക്ഷയ് ആണ് മരിച്ചത്. റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. കാറ്ററിങ് ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.
മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുത ലൈൻ പൊട്ടി റോഡിൽ വീണ് കിടന്നതാണ് അപകട കാരണം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പനയമുട്ടം മുസ്ലീം പള്ളിയുടെ സമീപത്ത് വെച്ചാണ് അപകടം നടന്നത്. പൊട്ടിവീണ വൈദ്യുതി ലൈനിലേക്ക് അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്. ബൈക്കില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം.
വളരെ പഴക്കം ചെന്ന വൈദ്യുത പോസ്‌റ്റായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പനയമുട്ടത്ത് ഇന്നലെ രാത്രി ശക്‌തമായ മഴയുണ്ടായിരുന്നു. ഇതേ തുടർന്ന് മരമൊടിഞ്ഞ് വീണതാകാമെന്നാണ് നിഗമനം. ബിരുദ വിദ്യാർഥിയാണ് മരിച്ച അക്ഷയ്. മൃതദേഹം നെടുമങ്ങാട് ആശുപത്രിയിലേക്കു മാറ്റി.