ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മലയാള ചലച്ചിത്ര നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്‌കാരം. 2023 ലെ പുരസ്ക്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിൻ്റെ സിനിമായാത്രകളെന്ന് പുരസ്‌കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള വാർത്താ കുറിപ്പിൽ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം വ്യക്തമാക്കി. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദേഹത്തിൻ്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണ സ്ഥാനം നേടിയെന്നും കുറിപ്പിൽ പറയുന്നു.
ഈ മാസം 23 ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർഡ് വേദിയിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും. കഴിഞ്ഞ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനാണ് ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി. 2004 ലാണ് അദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്‌മരണ നിലനിർത്താൻ കേന്ദ്ര സർക്കാർ 1969-ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.