അബുദാബി: അബുദാബിയിൽ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ 2 മരണം. മിസൈൽ അവശിഷ്ടം പതിച്ചാണ് അപകടം. 3 പേർക്ക് പരുക്കേറ്റു. അബുദാബി സ്വൈഹാൻ സ്ട്രീറ്റിലാണ് ആക്രമണം. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരൻ ആണ്. പാക്കിസ്ഥാൻ സ്വദേശിയാണ് മരിച്ച മറ്റൊരാൾ. പരുക്കേറ്റ മൂന്ന് പേരിലും ഒരു ഇന്ത്യക്കാരനുണ്ട്. യുഎഇ, ജോർദാൻ സ്വദേശികളാണ് പരുക്കേറ്റ മറ്റുള്ളവർ. നിരവധി വാഹനങ്ങൾക്കു നാശം നേരിട്ടു. പശ്ചിമേഷ്യയിൽ സംഘർഷത്തിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം ഇതോടെ 11 ആയി.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ യുഎഇ പ്രതിരോധ സംവിധാനങ്ങൾ തകർക്കുന്നതിനിടെയാണ് അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചത്. കരിങ്കടലിൽ തുർക്കിയിലുടെ എണ്ണക്കപ്പലിനു നേരെയും ഡ്രോൺ ആക്രമണം ഉണ്ടായി. 27 പേർ കപ്പലിലുണ്ടെന്ന് തുർക്കി ഗതാഗത മന്ത്രി പറഞ്ഞു. ആർക്കും ജീവഹാനിയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയിലെ നോവോരോസിക് തുറമുഖത്തുനിന്ന് 10 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി പുറപ്പെട്ടതായിരുന്നു കപ്പൽ.
സൗദിക്ക് നേരെ വന്ന ഒരു ബാലിസ്റ്റിക് മിസൈലും 30-ലധികം ഡ്രോണുകളും അവിടുത്തെ പ്രതിരോധ സേന തകർത്തു. പ്രധാനമായും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന കിഴക്കൻ പ്രവിശ്യയെ (Eastern Province) ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. കുവൈറ്റിലെ വിമാനത്താവളം, വൈദ്യുതി നിലയങ്ങൾ, ജനവാസ മേഖലകൾ എന്നിവ ലക്ഷ്യമാക്കി മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ബഹ്‌റൈനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായി.
ഇസ്രായേലിലെ തെൽ അവീവ്, ഹൈഫ തുടങ്ങിയ നഗരങ്ങളെ ലക്ഷ്യമാക്കി വൻതോതിലുള്ള മിസൈൽ ആക്രമണങ്ങൾ ഇന്നലെയും ഇറാൻ തുടർന്നു. മറുപടിയായി ഇസ്രായേലും അമേരിക്കയും ശക്തമായ തിരിച്ചടികൾ നടത്തി. സ്ട്രെയ്റ്റ് ഓഫ് ഹോർമുസ് ഉപരോധത്തിന് നേതൃത്വം നൽകിയ ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) നേവി കമാൻഡർ അലിറേസ ടാങ്‌സിരിയെ (Alireza Tangsiri) ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ആയുധ നിർമ്മാണ ശാലകൾ, പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) കനത്ത ബോംബാക്രമണം നടത്തി.
പടിഞ്ഞാറൻ ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളുടെ താവളങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം നടത്തി. അൻബാർ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങളിൽ നടന്ന ഈ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാൻ 5 ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ; ട്രംപിന്‍റെ നിർദ്ദേശങ്ങൾ തള്ളി.

