Thursday, July 10, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » മാർ അപ്രേം മെത്രാപ്പോലീത്താ: ഐക്യത്തിനു വേണ്ടി നിലകൊണ്ട മഹാ ഇടയൻ
മാർ അപ്രേം മെത്രാപ്പോലീത്താ: ഐക്യത്തിനു വേണ്ടി നിലകൊണ്ട മഹാ ഇടയൻ

മാർ അപ്രേം മെത്രാപ്പോലീത്താ: ഐക്യത്തിനു വേണ്ടി നിലകൊണ്ട മഹാ ഇടയൻ

വർഗീസ് ജോൺ തോട്ടപ്പുഴ

by Editor

കൽദായ സഭയിൽ മൂന്നു പതിറ്റാണ്ടായി നിലനിന്ന ഭിന്നത പരിഹരിച്ച് യോജിപ്പുണ്ടായത് മാർ അപ്രേം മെത്രാപ്പോലീത്തായുടെ കാലത്താണ്. ഐക്യത്തിനു വേണ്ടി അദ്ദേഹം ശക്തമായ നിലപാടെടുത്തതു കൊണ്ടാണ് ഐക്യം വേഗത്തിലായത്. മാര്‍ ഈശൈ ശിംഓന്‍ ഇരുപത്തിമൂന്നാമൻ പാത്രിയര്‍ക്കീസും മാര്‍ തോമ്മാ ധര്‍മ്മോ മെത്രാപ്പോലീത്തായും തമ്മിലുണ്ടായ അഭിപ്രായഭിന്നത വര്‍ദ്ധിച്ച് 1964-ല്‍ മെത്രാപ്പോലീത്തായുടെ സസ്പെന്‍ഷനില്‍ കലാശിച്ചു. പാത്രിയര്‍ക്കീസിനെ അനുകൂലിച്ചവര്‍ ‘ബാവാകക്ഷി’ എന്നും മെത്രാപ്പോലീത്തായെ അനുകൂലിച്ചവര്‍ ‘മെത്രാന്‍കക്ഷി’ എന്നും അറിയപ്പെട്ടു. വൈകാതെ വ്യവഹാരവും ആരംഭിച്ചു.

മാര്‍ അപ്രേം മെത്രാപ്പോലീത്തായും പൗലോസ് മാര്‍ പൗലോസ് എപ്പിസ്കോപ്പായും കേരളത്തിലെ മെത്രാന്‍കക്ഷിക്കു വേണ്ടി 1968-ല്‍ വാഴിക്കപ്പെട്ടു. മാര്‍ തോമ്മാ ധര്‍മ്മോ പാത്രിയര്‍ക്കീസായി വാഴിക്കപ്പെട്ടതോടെ സഭ അഗോളതലത്തിലും പിളര്‍ന്നു. ബാവാകക്ഷിക്കു വേണ്ടി 1971-ല്‍ മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ വാഴിക്കപ്പെട്ടു. 1976-ൽ പാത്രിയര്‍ക്കീസുമാരുടെ കുടുംബപാരമ്പര്യവാഴ്ച അവസാനിക്കുകയും ഐക്യത്തിനുള്ള അന്തരീക്ഷം സംജാതമാകുകയും ചെയ്തു. യോജിപ്പിനുള്ള ചര്‍ച്ചകള്‍ വൈകാതെ ആരംഭിച്ചെങ്കിലും അന്നു വിജയിച്ചില്ല. സഭയിലെ യോജിപ്പ് ലക്ഷ്യമാക്കി ഇരു ഭാഗത്തെയും ഐക്യവാദികള്‍ ചേര്‍ന്ന ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നു.

ബാവാകക്ഷിയിലെ മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ ഷഷ്ഠിപൂര്‍ത്തി 1980-ല്‍ ആഘോഷിച്ചപ്പോള്‍ മെത്രാന്‍ കക്ഷിയിലെ മാര്‍ അപ്രേമും മാര്‍ പൗലോസും സംബന്ധിച്ചത് ശ്രദ്ധേയമായി. ബാവാകക്ഷിയുടെ തലവനായ മാര്‍ ദിന്‍ഹാ നാലാമൻ പാത്രിയര്‍ക്കീസ് 1991-ല്‍ കേരളത്തിലെത്തിയപ്പോള്‍ മെത്രാന്‍ കക്ഷി അവരുടെ ആസ്ഥാനത്ത് അദ്ദേഹത്തിന് സ്വീകരണം നല്‍കി. അന്നു നടത്തിയ ഐക്യശ്രമം പരാജയപ്പെട്ടെങ്കിലും ഇരുകക്ഷികളിലും ഐക്യപ്രതീക്ഷ വര്‍ദ്ധിക്കുന്നതിനിടയാക്കി. ആഗോള തലത്തിലുള്ള യോജിപ്പ് വൈകുമെന്ന് മനസ്സിലാക്കിയ പാത്രിയര്‍ക്കീസ് ഇന്ത്യയിലെങ്കിലും വൈകാതെ യോജിപ്പുണ്ടാക്കണമെന്ന് നിര്‍ദേശിച്ചു.

1995-ല്‍ അന്തരീക്ഷം ആകെ മാറി. മാര്‍ അപ്രേം മെത്രാപ്പോലീത്താ, മറുഭാഗത്തെ ബിഷപ്പ് മാര്‍ ബാവായ് സോറോയുമായും തുടര്‍ന്ന് മാര്‍ ദിന്‍ഹാ പാത്രിയര്‍ക്കീസുമായും ചര്‍ച്ച നടത്തി. മാര്‍ നര്‍സായ് മെത്രാപ്പോലീത്തായെയും ബിഷപ്പ് മാര്‍ മിലീസ് സയ്യായെയും പാത്രിയര്‍ക്കീസ് കേരളത്തിലേക്ക് അയച്ചു. അവര്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി. ചര്‍ച്ച വിജയിച്ചതോടെ ഇന്ത്യയിലെ സഭയില്‍ 1995 നവംബര്‍ 13-ന് ഐക്യമുണ്ടായി. ഇരു കക്ഷിയിലുമുണ്ടായിരുന്ന മൂന്നു മേല്‍പ്പട്ടക്കാരെയും പട്ടക്കാരെയും പരസ്പരം അംഗീകരിച്ചു. യോജിച്ച ഇന്ത്യന്‍ സഭ ഷിക്കാഗോ ആസ്ഥാനമായിരുന്ന (ബാവാകക്ഷിയുടെ) മാര്‍ ദിന്‍ഹാ പാത്രിയര്‍ക്കീസിനെ സഭാതലവനായി അംഗീകരിച്ചു. ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു. ഏറ്റവും പ്രായം കൂടിയ മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ എപ്പിസ്കോപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനും മാര്‍ പൗലോസ് എപ്പിസ്കോപ്പാ സെക്രട്ടറിയും മാര്‍ അപ്രേം ഭരണച്ചുമതലയുള്ള മെത്രാപ്പോലീത്തായും ആയിരിക്കണമെന്ന് നിശ്ചയിച്ചു. ഇരു ഭാഗത്തുണ്ടായിരുന്ന നാലു വീതം ട്രസ്റ്റിമാര്‍ ഐക്യസഭയുടെ കേന്ദ്ര ട്രസ്റ്റിമാരായി. തുടര്‍ന്ന് 1962 മുതലുണ്ടായിരുന്ന കേസുകള്‍ പിന്‍വലിച്ചു.

പരിഷ്കരിച്ച ഭരണഘടന 1997-ല്‍ നിലവില്‍ വന്നു. എപ്പിസ്കോപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനായ മാര്‍ തിമോത്തിയോസ് 1997-ല്‍ വിരമിച്ച് പാത്രിയാര്‍ക്കല്‍ ഡെലിഗേറ്റ് മാത്രമായി പ്രവര്‍ത്തിച്ചു. മാര്‍ പൗലോസ് 1998-ലും മാര്‍ തിമോത്തിയോസ് 2001-ലും കാലംചെയ്തു. മാര്‍ ദിന്‍ഹാ പാത്രിയര്‍ക്കീസിന്‍റെ 2000-ലെ കേരള സന്ദര്‍ശനം ഐക്യം ഊട്ടിയുറപ്പിച്ചു. അദ്ദേഹം വീണ്ടും 2010-ല്‍ കേരളത്തിലെത്തി മാര്‍ ഔഗിന്‍ കുര്യാക്കോസ്, മാര്‍ യോഹന്നാന്‍ ജോസഫ് എന്നീ രണ്ട് എപ്പിസ്കോപ്പാമാരെ വാഴിച്ചു.

മാർ അപ്രേം മെത്രാപ്പോലീത്താ കാലം ചെയ്തതോടെ ഇപ്പോള്‍ ഇന്ത്യയിൽ‍ സഭയ്ക്ക് ഒരു മെത്രാപ്പോലീത്തായും ഒരു എപ്പിസ്കോപ്പായുമുണ്ട്. മാർ ആവാ മൂന്നാമൻ പാത്രിയർക്കീസ് (എർബിൽ, ഇറാക്ക്) ആണ് ഇപ്പോഴത്തെ സഭാതലവൻ. മാർ ഗീവർഗീസ് മൂന്നാമൻ യൗനാൻ പാത്രിയർക്കീസ് (ബാഗ്ദാദ്, ഇറാക്ക്) നേതൃത്വം നൽകുന്ന ഒരു ചെറിയ വിഭാഗവുമുണ്ട്. ആഗോള തലത്തിലുള്ള ഐക്യശ്രമങ്ങള്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. പാത്രിയര്‍ക്കീസുമാരും മെത്രാന്മാരും കൂടിക്കാഴ്ചകളും പരസ്പരസന്ദര്‍ശനങ്ങളും നടത്തുന്നുണ്ട്. സമീപഭാവിയില്‍ തന്നെ പൂര്‍ണ്ണയോജിപ്പിലെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ഇരുകക്ഷികളും.

സുദീർഘ നേതൃത്വം
കേരളത്തിലെ ക്രൈസ്തവസഭകളിൽ ഏറ്റവും കൂടുതൽ കാലം മേൽപട്ടക്കാരായവരിൽ രണ്ടാം സ്ഥാനത്താണ് മാർ അപ്രേം മെത്രാപ്പാലീത്താ. 1968 സെപ്റ്റംബർ 21-ന് എപ്പിസ്കോപ്പായും 29ന് മെത്രാപ്പോലീത്തായുമായ അദ്ദേഹം 20, 743 ദിവസം (56 വർഷം 9 മാസം 16 ദിവസം) മേൽപട്ടസ്ഥാനത്തുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തായാണ് – 1953 മേയ് 23 മുതൽ 2021 മേയ് 5 വരെ 24,819 ദിവസം (67 വർഷം 11 മാസം 12 ദിവസം). ബിഷപ്പ് ഡോ. ജെറോം ഫെർണാണ്ടസ് 1937 ഡിസംബർ 12 മുതൽ 1992 ഫെബ്രുവരി 26 വരെ 19,799 ദിവസം (54 വർഷം രണ്ടര മാസം) ആണ് മൂന്നാം സ്ഥാനത്ത്.

കാലം ചെയ്ത പരിശുദ്ധ ബസേലിയസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഏബ്രഹാം മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത, പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ആർച്ചുബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ, ബിഷപ്പ് മാർ സെബാസ്‌റ്റ്യൻ വള്ളോപ്പിള്ളി എന്നിവരും ഇന്നും ജീവിച്ചിരിക്കുന്ന ആർച്ചുബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി, ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവരും അര നൂറ്റാണ്ടു പൂർത്തിയാക്കിയവരാണ്.

വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907

Send your news and Advertisements

You may also like

error: Content is protected !!