തിരുവനന്തപുരം: മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും 2021-ൽ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ആർ. രശ്മി ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രശ്മി പാർട്ടി അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയിൽ തനിക്കുണ്ടായ തിക്താനുഭവങ്ങളാണ് പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട് നിൽക്കാൻ പ്രേരിപ്പിച്ചതെന്ന് രശ്‌മി പറഞ്ഞു. ബിജെപിയിലേക്ക് കടന്നുവന്നതിൽ സന്തോഷമെന്നും കോൺഗ്രസ് നൽകിയ സ്നേഹവും വാത്സല്യവും നന്ദിയോടെ സ്മരിക്കുന്നുവെന്നും രശ്മി പറഞ്ഞു. കോൺഗ്രസ് ഒരുപാട് നാൾ തന്നെ നെഞ്ചോട് ചേർത്തുപിടിച്ചു. വളരെ കുറച്ച് വോട്ടുകൾക്കാണ് താൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. കൊട്ടാരക്കരയിൽ താൻ സജീവമായി നിൽക്കാൻ ശ്രമിച്ചിരുന്നു. അവിടം കൊടിക്കുന്നിൽ സുരേഷിനെ നിയന്ത്രിക്കുന്ന ഒരു പ്രത്യേക വിഭാഗമുണ്ടെന്നും കൊട്ടാരക്കരയിൽ കൊടിക്കുന്നിലിനെ തളച്ചിട്ടിരിക്കുകയാണെന്നും രശ്മി പറഞ്ഞു. പിന്നാലെ കൊടുക്കുന്നിൽ നൽകിയ അവസരങ്ങൾ താൻ മറക്കില്ല എന്നും ജെബി മേത്തർ അടക്കമുള്ളവർ നൽകിയ പിന്തുണയും ഓർക്കുകയാണെന്നും രശ്മി പറഞ്ഞു.
എനിക്കുണ്ടായ അനുഭങ്ങൾ പൊതുസമൂഹത്തോട് തുറന്നുപറയും. ഒരു വിഭാഗം മന:പ്പൂർവ്വം അകറ്റിനിർത്തി. കോൺഗ്രസിലെ ഒരാൾ മോശം വാക്കുകൾ എന്നെക്കുറിച്ച് പറഞ്ഞു. നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പാർട്ടിവിടുന്നുവെന്ന വാർത്തകൾക്കുപിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൊടിക്കുന്നിൽ സുരേഷും മാത്രമാണ് എന്നോട് സംസാരിച്ചത്. സാമ്പത്തിക വിഷയമല്ല പാർട്ടി വിടാൻ കാരണം. കൊട്ടാരക്കര കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ തീരുമാനിക്കും’- രശ്‌മി വ്യക്തമാക്കി.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ രശ്മി മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മുൻ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഖിൽ മാരാർ കഴിഞ്ഞ ദിവസം എൻഡിഎയുടെ ഭാഗമായ ട്വന്റി20യിൽ ചേർന്നിരുന്നു.


