തിരുവനന്തപുരം : ബാർസമയം ദീർഘിപ്പിച്ചതടക്കം സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിലുള്ള വ്യതിയാനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ ലഹരി വിരുദ്ധ സമിതി. ടൂറിസത്തിന്റെ പേരിൽ ബാറുകളുടെ പ്രവർത്തസമയം ദീർഘിപ്പ തീരുമാനം പിൻവലിക്കണമെന്ന് കാട്ടി എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന് സമിതി നിവേദനം നൽകി. സമിതിയുടെ കേന്ദ്ര സെക്രട്ടറി അലക്സ് മണപ്പുറത്ത്, ട്രഷറാർ ഡോ. റോബിൻ പി മാത്യു എന്നിവരാണ് കത്ത് നൽകിയത്.
വിദേശികൾ കേരളത്തിലേക്കെത്തുന്നത് നാടിന്റെ ഭംഗി ആസ്വദിക്കാനാണ്. മറിച്ച് മദ്യപിക്കാനാണെന്ന ധ്വനി നാടിന്റെ സാംസ്ക്കാരിക പൈതൃകത്തിന് ചേരുന്നതല്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ബാറുടമകൾക്ക് വേണ്ടി കേരളത്തിന്റെ സാമൂഹിക ആരോഗ്യം ബലികഴിക്കരുത്. വരുമാനത്തിനായി സർക്കാർ ബദൽ മാർഗങ്ങൾ കണ്ടെത്തണം. അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാത്ത പക്ഷം സമാനചിന്താഗതിക്കാരായ സംഘടനകളുമായി ചേർന്ന് സമരപരിപാടികൾ ആലോചിക്കുമെന്ന് മദ്യ ലഹരി വിരുദ്ധ സമിതി വ്യക്തമാക്കി.
ചിത്രം: ബാർ സമയം ദീർഘിപ്പിച്ചതടക്കമുള്ള തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മലങ്കര ഓർത്തഡോക്സ് സഭ മദ്യ ലഹരി വിരുദ്ധ സമിതി സെക്രട്ടറി അലക്സ് മണപ്പുറത്ത് ട്രഷറാർ ഡോ.റോബിൻ പി മാത്യു എന്നിവർ എക്സൈസ് മന്ത്രി എം.ബി രാജേഷിന് നിവേദനം നൽകിയപ്പോൾ.


