ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ബംഗ്ലാദേശിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ്. ഇന്നുരാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതയായി ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഹൃദയത്തിലും ശ്വാസകോശത്തിലും അണുബാധയുണ്ടായതിനെത്തുടർന്ന് നവംബർ 23-നാണ് സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയും ബാധിച്ചിരുന്നു.
ഖാലിദ സിയയെ ഡിസംബർ ആദ്യം വിദേശത്തുകൊണ്ടുപോയി ചികിത്സിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ആരോഗ്യസ്‌ഥിതി വളരെ മോശമായതിനാൽ അത് ഒഴിവാക്കുകയായിരുന്നു. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ എതിരാളിയായ ഖാലിദ സിയ, ബംഗ്ലദേശ് നാഷനലിസ്‌റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയാണ്. മൂന്നു തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയയെ 2018 ൽ അഴിമതിക്കേസിൽ ശിക്ഷിച്ചിരുന്നു. ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനും വിലക്കുണ്ടായിരുന്നു.
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ ബംഗ്ലാദേശിൽ എത്തി; തിരിച്ചുവരവ് 17 വർഷത്തിന് ശേഷം


