കേരള സംസ്ഥാനത്തിന്റെ പേര് ‘കേരളം’ (Keralam) എന്നാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് (ഫെബ്രുവരി 24-ന്) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പുതിയ പ്രധാനമന്ത്രിയുടെ ഓഫീസായ ‘സേവാ തീർത്ഥ’യിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് ഈ ചരിത്രപരമായ തീരുമാനമെടുത്തത്.
കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ, ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം ‘കേരള (പേര് മാറ്റം) ബിൽ, 2026‘ രാഷ്ട്രപതിയുടെ നിർദ്ദേശാനുസരണം സംസ്ഥാന നിയമസഭയ്ക്ക് അഭിപ്രായപ്രകടനത്തിനായി അയക്കും. അതിനുശേഷം പാർലമെന്റിൽ ഈ ഭേദഗതി പാസാക്കുന്നതോടെ പേര് മാറ്റം ഔദ്യോഗികമാകും.
മലയാള ഭാഷയിൽ ഉപയോഗിക്കുന്ന ‘കേരളം‘ എന്ന പേര് തന്നെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനും എല്ലാ ഭാഷകളിലും ഇത് നിലവിൽ വരുന്നതിനും വേണ്ടിയുള്ള നടപടികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. മലയാളം സംസാരിക്കുന്ന ജനങ്ങളുടെ ഐക്യത്തിനായി രൂപംകൊണ്ട സംസ്ഥാനത്തെ അതിന്റെ തനിമയോടെ ‘കേരളം’ എന്ന് വിളിക്കപ്പെടണം എന്നതായിരുന്നു ഈ നീക്കത്തിന് പിന്നിലെ പ്രധാന ഉദ്ദേശ്യം.
ഔദ്യോഗിക രേഖകളില്‍ കേരള എന്നത് കേരളം ആക്കാനുള്ള നടപടികള്‍ക്കുള്ള പ്രമയേം നേരത്തെ തന്നെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. ചില സാങ്കേതിക മാറ്റങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് 2024 ജൂണ്‍ 25-ന് രണ്ടാം വട്ടം സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. സംസ്ഥാനത്തിന്‍റെ പേര് മലയാളത്തില്‍ കേരളം എന്നാണെന്നും മുഴുവന്‍ കേരളീയരും ഇങ്ങനെ പേര് മാറ്റണമെന്ന ആവശ്യം സ്വാതന്ത്രലബ്‌ധി മുതല്‍ ഉന്നയിക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
കേരളം എന്ന് പേര് മാറ്റണമെന്ന് കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.


