കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് ആരംഭിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണൽ.
വടക്കന്‍ കേരളത്തിലെ 470 ഗ്രാമപഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ വോട്ടേഴ്‌സാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ 14 ഉം കാസര്‍കോഡ് രണ്ടും വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏഴ് ജില്ലകളിലായി 72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 1,53,37,176 വോട്ടേഴ്‌സാണ് സമ്മതിദാനാവാകാശം വിനിയോഗിക്കുന്നത്.
രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ 2106 പ്രശ്‌ന ബാധിത ബൂത്തുകളും 18 അതീവ പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളത് കണ്ണൂരിലാണ്. 1025 ബൂത്തുകള്‍. മലപ്പുറത്ത് 277 പ്രശ്‌നബാധിത ബൂത്തുകളും 18 അതീവ പ്രശ്‌നബാധിത ബൂത്തുകളും ഉണ്ട്. വയനാട്ടില്‍ 64-ഉം കാസര്‍കോട് ഒന്‍പതും കോഴിക്കോട് ജില്ലയില്‍ 731 പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ അധികസുരക്ഷയും വെബ് കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനാൽ മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പായിമ്പാടം ഏഴാം വാർഡിലെ വോട്ടെടുപ്പു മാറ്റി. എന്നാൽ, ഈ വാർഡിലെ പോളിങ് ബൂത്തുകളിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്നുണ്ടാകും.


