തിരുനാവായ: കേരള കുംഭമേളയെന്ന വിശേഷത്തോടെ, തിരുനാവായ നിളാമണപ്പുറത്തു പത്തൊൻപത് രാപകലുകളിലായി നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് (ചൊവ്വാഴ്ച) രാത്രിയോടെ സമാപിക്കും. ജനുവരി 16-ന് പിതൃബലിയോടെ ആരംഭിച്ച മഹാമാഘമഹോത്സവമാണ് അമൃതസ്നാനമുൾപ്പെടെയുള്ള ചടങ്ങുകളോടെ സമാപിക്കുക.
മാഘമാസത്തിലെ മകംനക്ഷത്രം വരുന്ന ദിവസമാണ് ചൊവ്വാഴ്ച. ഈ ദിവസത്തെ പ്രധാന ചടങ്ങായ മാഘമകം അമൃതസ്നാനം രാവിലെ എട്ടിന് ആരതിഘട്ടിൽ നടക്കും. അമൃതസ്നാനത്തിൽ നാഗസന്ന്യാസിമാർ അടക്കമുള്ളവരും ആയിരക്കണക്കിന് ഭക്തരും പങ്കുചേരും. ഹിന്ദുപുരാണ പരമ്പരകളനുസരിച്ച്, അമൃതസ്നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും സൂചിപ്പിക്കുന്നു. ദിവ്യയോഗത്തിൽ നടത്തുന്ന പുണ്യസ്നാനം പാപമുക്തി നൽകുകയും ജന്മമരണചക്രത്തിൽ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണർവിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസമുള്ളത്. കേരള കുംഭമേള എന്ന പേരിൽ ശ്രദ്ധപിടിച്ചുപറ്റിയ മേള സന്ധ്യക്കു നിളാ ആരതിയോടെ ഔപചാരികമായി സമാപിക്കും.
പ്രതീക്ഷിച്ചതിനെക്കാൾ ഗംഭീരമായി മുന്നോട്ടുപോയ കേരള കുംഭമേളയിലൂടെ തിരുനാവായയിലെ ഭാരതപ്പുഴയുടെ തീരം ആത്മീയ ഉണർവിന്റെയും ധാർമിക ബോധത്തിന്റെയും സാക്ഷിയായി മാറുകയാണെന്ന് ഇതിനു നേതൃത്വം നൽകുന്ന മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. ലക്ഷങ്ങളാണ് ഓരോ ദിവസവും കുംഭമേളയെന്നു വിശേഷിപ്പിച്ച മഹാമാഘ ഉത്സവം കാണാൻ പുഴയിലെ മണൽപ്പരപ്പിലെത്തിയത്.
അടുത്തവർഷവും കൂടുതൽ ഭംഗിയായി മഹാമാഘം ആഘോഷിക്കും. 2028-ൽ പ്രയാഗ് രാജിലേതുപോലെ മഹാകുംഭമേളയായാണ് മഹാമാഘം സംഘടിപ്പിക്കുക. 13 അഖാഡകളും ശങ്കരാചാര്യന്മാരും 2028-ൽ നിളാ തീരത്തെ മഹാകുംഭമേളയിൽ പങ്കെടുക്കും.


