കൊച്ചി: മലയാളികളെ അരനൂറ്റാണ്ടു കാലം ചിരിപ്പിച്ച ചിന്തിപ്പിച്ച ശ്രീനിവാസൻ ഇനി ഓർമ. സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50 ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ ചെയ്തത്. പേനയും പേപ്പറും പൂക്കളുമര്‍പ്പിച്ചാണ് സത്യന്‍ അന്തിക്കാട് പ്രിയസുഹൃത്തിനെ യാത്രയാക്കിയത്. ശ്രീനിവാസന്‍ ഉപയോഗിച്ച പേനകൊണ്ട് സത്യന്‍ അന്തിക്കാട് എഴുതി “.. എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ…” മകന്‍ ധ്യാനിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്താണ് പിതാവിന് ധ്യാൻ ശ്രീനിവാസൻ അവസാന യാത്രയയപ്പ് നൽകിയത്.
അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലിയാണ് പാലാഴിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. തെന്നിന്ത്യന്‍ താരം സൂര്യ രാവിലെ കണ്ടനാട്ടെ വസതിയിലെത്തി. ശ്രീനിവാസന്റെ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടുമെന്ന് സൂര്യ പറഞ്ഞു. പൃഥ്വിരാജ്, പാര്‍ഥിപന്‍, മുകേഷ്, ഇന്ദ്രന്‍സ്, പാര്‍വതി തുടങ്ങി സാംസ്‌കാരിക – രാഷ്ട്രീയമേഖലയിലെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരെയും ആയിരക്കണക്കിന് ആരാധകരെയും കണ്ണീരിലാഴ്ത്തിയായിരുന്നു ശ്രീനിയുടെ ശരീരം അഗ്നി നാളങ്ങൾ ഏറ്റു വാങ്ങിയത്. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന്‍ തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. മലയാളിയുടെ, സിനിമാ പ്രേമികളുടെ മനസില്‍ ശ്രീനിവാസന് മരണമില്ല.



