തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ ‘ഹോം വോട്ട്’ (വീട്ടിൽ വോട്ട്) സംവിധാനം ഇപ്പോൾ സംസ്ഥാനത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വീട്ടിൽ വോട്ടിലൂടെയും അവശ്യ സർവീസ് ജീവനക്കാർക്കുള്ള തപാൽ വോട്ടിലൂടെയും ഇതുവരെ പോൾ ചെയ്‌തത് 1,10,099 വോട്ട്.
85 വയസ്സിന് മുകളിൽ പ്രായമുള്ള 74,398 പേരും ഭിന്നശേഷിക്കാരായ 32,345 പേരുമാണ് വീട്ടിൽ വോട്ടുചെയ്‌തത്. കൂടാതെ അവശ്യ സർവീസ് ജീവനക്കാർക്കുള്ള തപാൽ വോട്ട് കേന്ദ്രം വഴിയും പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഫെസിലിറ്റേഷൻ സെൻ്റർ വഴിയും 3356 വോട്ട് പോൾ ചെയ്‌തു. ബിഎൽഒമാർ വഴി മുൻകൂട്ടി അപേക്ഷ നൽകിയവരുടെ വീടുകളിലാണ് പോളിങ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തുന്നത്. ഏപ്രിൽ നാലുവരെയാണ് വീട്ടിൽ വോട്ട് ഉണ്ടാകുക. തപാൽ വോട്ടിന് ഏഴുവരെയും അവസരമുണ്ട്.
പ്രായധിക്യം കാരണം പോളിംഗ് ബൂത്തിലെത്താൻ പ്രയാസപ്പെടുന്ന മുതിർന്ന പൗരന്മാർ, 40 ശതമാനത്തിന് മുകളിൽ വൈകല്യമുള്ള, ബെഞ്ച്മാർക്ക് ഡിസബിലിറ്റി വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്കൊക്കെയാണ് ഈ അവസരമുള്ളതു. പോളിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം വോട്ടറുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നു. ബൂത്തിൽ വോട്ട് ചെയ്യുന്നത് പോലെ തന്നെ വോട്ടിന്റെ രഹസ്യസ്വഭാവം പൂർണ്ണമായും ഉറപ്പുവരുത്തുന്നുണ്ട്. ഉദ്യോഗസ്ഥർ വീട്ടിലെത്തുന്ന വിവരം വോട്ടർമാരെയും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെയും മുൻകൂട്ടി അറിയിക്കും.

