വാഷിംഗ്‌ടൺ: ഇറാനിൽ അമേരിക്കയും ഇസ്രയേലും ആക്രമണം ആരംഭിച്ചദിവസം പെൺകുട്ടികൾ പഠിക്കുന്ന സ്കൂകൂളിൽ മിസൈൽ പതിച്ച് 150-ലധികം കുട്ടികളാണ് മരിച്ചത്. തുടക്കത്തിൽ ഇസ്രയേലിനെയും അമേരിക്കയെയും ഇറാൻ കുറ്റപ്പെടുത്തിയിരുന്നെങ്കിലും, ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ആക്രമണത്തിന് പിന്നിൽ അമേരിക്കൻ സൈന്യമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. അമേരിക്കയുടെ മിസൈലാണ് സ്കൂകൂൾ തകർത്തതെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. സ്കൂളിൽ ആക്രമണം നടത്തിയത് ഇറാൻ ആണെന്ന് അമേരിക്കയും നേരത്തെ ആരോപിച്ചിരുന്നു.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു പ്രകാരം സ്കൂളിന് സമീപത്തുള്ള ഇറാൻ റവല്യൂഷണറി ഗാർഡിന്റെ നാവിക താവളത്തിൽ അമേരിക്ക ആക്രമണം നടത്തിയ സമയത്താണ് സ്‌കൂളിലും മിസൈൽ പതിച്ചത്. ഇക്കാരണത്താലാണ് സ്‌കൂൾ ആക്രമിച്ചത് അമേരിക്ക തന്നെയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നത്. ആക്രമണം അബദ്ധത്തിലായിരിക്കാം എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ പിന്നിൽ ആരാണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നായിരുന്നു മാദ്ധ്യമങ്ങൾ നേരത്തേ പറഞ്ഞിരുന്നത്.
ആക്രമണത്തെക്കുറിച്ച് സൈന്യം അന്വേഷണം ആരംഭിച്ചതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അതുകഴിഞ്ഞാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും അമേരിക്കൻ അധികൃതർ പറഞ്ഞിരുന്നു.
തെക്കൻ ഇറാനിലെ ഹോർമുസ്‌ഗാനിലെ മിനാബ് നഗരത്തിലെ പ്രൈമറി സ്‌കൂളിനുനേരെയാണ് ആക്രമണമുണ്ടായത്. നിരപരാധികളായ 150ലധികം കുട്ടികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ന്യായീകരിക്കാനാവാത്ത കുറ്റമെന്നാണ് ആക്രമണത്തെ യുഎൻ മനുഷ്യാവകാശ കമ്മിഷൻ വിമർശിച്ചത്.
ഇറാന്റെ 20-ലധികം കപ്പലുകൾ തകർത്തതായി അമേരിക്കൻ നാവികസേന; ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ


