ജെറുസലേം: ഇറാനിലെ നിലവിലെ ഭരണകൂടം എക്കാലത്തേക്കാളും ദുർബലമാണെന്നും ഇറാൻകാർക്ക് തങ്ങളുടെ രാജ്യം വീണ്ടെടുക്കാൻ ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ അവസരമാണിതെന്നും പ്രവാസ ജീവിതം നയിക്കുന്ന ഇറാൻ രാജകുമാരി നൂർ പഹ്‌ലവി. ഇറാന്റെ നിലവിലെ ഭരണസംവിധാനം തകർച്ചയുടെ അരികിലാണെന്നും മുമ്പൊരിക്കലും ഇല്ലാത്തവിധം അത് ദുർബലമാണെന്നും ജെറുസലേം പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
ഇറാൻ ജനത ഇപ്പോൾ മാറ്റത്തിന് വേണ്ടി ദാഹിക്കുകയാണെന്നും അവർ മരണത്തെപ്പോലും ഭയപ്പെടാതെ പോരാടുകയാണെന്നും രാജകുമാരി വ്യക്തമാക്കി. സ്വന്തം പൗരന്മാർക്കെതിരെ യുദ്ധം ചെയ്യുന്ന ഒരു ഗവൺമെന്റാണ് അവിടെയുള്ളതെന്ന് അവർ കുറ്റപ്പെടുത്തി. ഇറാനിൽ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളെ പിന്തുണയ്ക്കണമെന്ന് അവർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യർത്ഥിച്ചു. ഒരു സ്വതന്ത്ര ഇറാൻ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇറാൻ സ്വതന്ത്രമാകുന്ന നിമിഷം തന്റെ കുടുംബം മാതൃരാജ്യത്തേക്ക് മടങ്ങുമെന്നും നൂർ പഹ്‌ലവി പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനിലെ മുൻ രാജാവായിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെ കൊച്ചുമകളും, നിലവിലെ കിരീടാവകാശിയായ റെസ പഹ്‌ലവിയുടെ മകളുമാണ് നൂർ പഹ്‌ലവി. ഒരു ബിസിനസ്സ് വുമൺ എന്ന നിലയിലും സോഷ്യലൈറ്റ് എന്ന നിലയിലും അറിയപ്പെടുന്ന ഇവർ, ‘Acumen’ എന്ന നോൺ-പ്രോഫിറ്റ് സ്ഥാപനത്തിൽ ഉപദേശകയായും പ്രവർത്തിക്കുന്നു. കൂടാതെ മോഡലിംഗ് രംഗത്തും ഇവർ സജീവമാണ്. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും സ്ത്രീകളുടെ അവകാശങ്ങൾക്കായും രാജ്യാന്തര തലത്തിൽ ശബ്ദമുയർത്തുന്ന വ്യക്തിയാണ് നൂർ. ഇറാനിൽ ജനാധിപത്യപരമായ മാറ്റം വരണമെന്നും നിലവിലെ ഭരണകൂടം മാറണമെന്നുമാണ് ഇവരുടെ നിലപാട്.
ഇറാന് താക്കീതുമായി ബ്രിട്ടനും ഫ്രാൻസും ജപ്പാനും; കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സംയുക്ത നീക്കം


