ജറൂസലേം: ഇറാനുമായുള്ള യുദ്ധം ഇരുപത്തൊന്നാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ ‘വേഗത്തിൽ അവസാനിക്കുന്ന യുദ്ധം’ ആണിതെന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ഭരണകൂടം ഇപ്പോൾ എക്കാലത്തെക്കാളും ദുർബലമായ അവസ്ഥയിലാണെന്നും അവിടെ ഒരു ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. “പലരും വിചാരിക്കുന്നതിനേക്കാൾ വേഗത്തിൽ ഈ യുദ്ധം അവസാനിക്കും. കൃത്യമായ സമയം ഇപ്പോൾ പറയുന്നില്ലെങ്കിലും ഇറാന്റെ പക്കൽ ഇനി ആണവായുധ ഭീഷണിയോ മിസൈൽ കരുത്തോ അവശേഷിക്കുന്നില്ല,” അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ആണവ ഭീഷണി ഒഴിവാക്കുക, മിസൈൽ ശേഷി തകർക്കുക, ഇറാനിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം പിടിച്ചെടുക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുക എന്നിവയാണ് ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിന്റെ ലക്ഷ്യങ്ങളെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇസ്രായേൽ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു എന്ന വാർത്തകൾ നെതന്യാഹു തള്ളി. ട്രംപ് സ്വന്തമായി തീരുമാനമെടുക്കുന്ന നേതാവാണെന്നും സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെയുള്ള ആക്രമണത്തിൽ ഇസ്രായേൽ ഏകപക്ഷീയമായാണ് നീങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ട്രംപിന്റെ അഭ്യർത്ഥന പ്രകാരം തുടർ ആക്രമണങ്ങൾ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ വാതകപ്പാടങ്ങൾക്കും ഊർജ്ജ നിലയങ്ങൾക്കും നേരെ ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ വഷളാകാതിരിക്കാനാണ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് വിശദീകരണം. ഭരണമാറ്റം ഉറപ്പുനൽകാൻ കഴിയില്ലെങ്കിലും അതിനുള്ള സാഹചര്യങ്ങൾ ഇസ്രയേൽ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്തിമമായി ഇറാൻ ജനതയാണ് ഈ അവസരം ഉപയോഗപ്പെടുത്തി ഭരണകൂടത്തെ പുറത്താക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ ജനതയോട്: “ഞങ്ങൾ നിങ്ങളെ വെറുക്കുന്നില്ല, നിങ്ങൾ ഞങ്ങളുടെ ശത്രുക്കളല്ല” എന്ന് പറഞ്ഞ അദ്ദേഹം, ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടമാണ് പൊതുശത്രുവെന്നും സ്വാതന്ത്ര്യത്തിന്റെ ദിനങ്ങൾ അടുത്തുവെന്നും ആഹ്വാനം ചെയ്തു.
അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളുടെ ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് ഇസ്രായേലിന്റെ ഈ പിന്മാറ്റമെന്നാണ് സൂചന. ഊർജ്ജ സ്രോതസ്സുകൾക്ക് പകരം ഇറാന്റെ സൈനിക താവളങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള കൃത്യമായ തിരിച്ചടിക്ക് ഇസ്രായേൽ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാൻകാർക്ക് അവരുടെ രാജ്യം വീണ്ടെടുക്കാൻ അവസരമുണ്ട് എന്ന് ഇറാന്റെ രാജകുമാരി നൂർ പഹ്‌ലവി


