ജോർഹട്ട്: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് സു-30 എംകെഐ (Sukhoi Su-30MKI) യുദ്ധവിമാനം ആണ് അസമിൽ തകർന്നത് എന്നാണ് റിപ്പോർട്ടുകൾ. അസമിലെ കർബി ആംഗ്ലോങ് (Karbi Anglong) ജില്ലയിൽ, ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് വിമാനം കാണാതായത്. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടമായതായാണ് പ്രതിരോധ വകുപ്പ് അറിയിക്കുന്നത്. വിമാനത്തിന്‍റെ പൈലറ്റിനെയും കാണാനില്ലെന്നാണ് വിവരം.
വ്യാഴാഴ്ച (മാർച്ച് 5) രാത്രി 7:42-ഓടെയാണ് വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. വ്യോമസേനയുടെ നേതൃത്വത്തിൽ കർബി ആംഗ്ലോങ്ങിലെ ഉൾവനങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ഇവർ വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ടോ (Ejection) എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജോർഹട്ട് വ്യോമസേനാ താവളത്തിൽ നിന്ന് ഒരു പരിശീലന പറക്കലിനായി (Training mission) പുറപ്പെട്ടതായിരുന്നു ഈ വിമാനം.
അസമിലെ ഗ്രാമീണ മേഖലയിലെ കുന്നിൻപ്രദേശത്ത് വിമാനം തകര്‍ന്നുവീണുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. വലിയ ശബ്ദം കേട്ടതായും പുക ഉയരുന്നത് കണ്ടതായും പ്രദേശവാസികളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത നൽകുന്നുണ്ടെങ്കിലും ഇക്കാര്യത്തിലൊന്നും സ്ഥിരീകരണമില്ല.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഒരു കോർട്ട് ഓഫ് ഇൻക്വയറി (Court of Inquiry) പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളാണോ കാരണമെന്ന് അന്വേഷണത്തിന് ശേഷം മാത്രമേ അറിയാൻ കഴിയൂ.


