ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാറിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെ പാകിസ്ഥാനെതിരെ പുതിയ നീക്കവുമായി ഇന്ത്യ. സിന്ധുവിൻറെ പ്രധാന പോഷക നദിയായ ചെനാബിൽ വമ്പൻ ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇന്ത്യ തുടക്കം കുറിച്ചു.
ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ നിർമ്മിക്കുന്ന സാവൽക്കോട്ട് ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയാണ് നിലവിൽ ചർച്ചാവിഷയം. ഏകദേശം 5,129 കോടി രൂപ ചെലവ് വരുന്ന ഈ മെഗാ പദ്ധതിക്ക് അടുത്തിടെയാണ് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയത്. ഇത് പൂർത്തിയാകുമ്പോൾ 1,856 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ടാകും. പാക്കിസ്ഥാനുമായി സിന്ധു നദീജല കരാർ റദ്ദാക്കിയതിന് ശേഷം കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിക്കുന്ന ആദ്യത്തെ മെഗാ പ്രൊജക്‌ടാണിതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ വിദഗ്‌ധ സമിതി മേഖലയിൽ 1,856 മെഗാവാട്ട് പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ആദ്യ ഘട്ടത്തിൽ 1,406 മെഗാവാട്ടും രണ്ടാം ഘട്ടത്തിൽ 450 മെഗാവാട്ടും വൈദ്യുതോൽപാദനം ലക്ഷ്യം വെക്കുന്ന പദ്ധതി ചെനാബ് നദിയിയിൽ ബാഗ്ലിഹാർ, സലാൽ പദ്ധതികൾക്ക് ഇടയിലായാണ് നിർമിക്കുക. ഈ മെഗാ പദ്ധതിക്കായി നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) ലിമിറ്റഡ് ഫെബ്രുവരി അഞ്ചിന് കമ്പനികളെ ക്ഷണിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി എത്രയും വേഗത്തിൽ പൂർത്തീകരിക്കാനാണ് എൻഎച്ച്പിസി ലക്ഷ്യമിടുന്നത്.
ഇതിനു പുറമെ കിഷ്ത്വാറിലെ പക്കൽ ദുൽ അണക്കെട്ട്, 850 മെഗാവാട്ട് ശേഷിയുള്ള റാറ്റിൽ പദ്ധതി, യഥാക്രമം 624 മെഗാവാട്ട്, 540 മെഗാവാട്ട് ശേഷിയുള്ള കിരു (Kiru), ക്വാർ (Kwar) അണക്കെട്ടുകൾ ഒക്കെ വേഗത്തിലാക്കുന്നത് ജലപ്രവാഹം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സിന്ധു നദീജല കരാറുമായിബന്ധപ്പെട്ട ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിൽ, ഈ അണക്കെട്ടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമാണ്. ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം നദീജലത്തിന്മേലുള്ള നിയന്ത്രണം ഉറപ്പാക്കാനും സഹായിക്കുന്നു.


