ന്യൂഡൽഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ ഫ്രാൻസിൽ നിന്ന് സ്‌കാൽപ് ക്രൂസ് മിസൈലുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. ഏകദേശം 300 ദശലക്ഷം യൂറോ (ഏകദേശം 3,200 കോടി രൂപ) വിലമതിക്കുന്ന പ്രതിരോധ ഇടപാടിനാണ് കളമൊരുങ്ങുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്‌തു.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേന സ്കാൽപ് ക്രൂസ് മിസൈലുകൾ ഉപയോഗിച്ചിരുന്നു. റഫാൽ വിമാനങ്ങളിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾക്കൊപ്പം വിക്ഷേപിച്ച സ്‌കാൽപ് മിസൈലുകൾ ലക്ഷ്യസ്ഥാനങ്ങൾ തകർക്കുകയും ചെയ്തു. പാക്കിസ്ഥാൻ വ്യോമസേനയുടെ 12 പ്രധാന വ്യോമതാവളങ്ങൾ ഇന്ത്യൻ വ്യോമസേന ആക്രമിച്ചത് സ്‌കാൽപ് മിസൈലുകൾ ഉപയോഗിച്ചാണ്.
250 മുതൽ 500 കിലോമീറ്റർ ദൂരെവരെ ആക്രമണം നടത്താൻ സാധിക്കുന്നവയാണ് സ്‌കാൽപ് മിസൈലുകൾ. 450 കിലോഗ്രാം ഭാരമുള്ള സ്ഫോടക വസ്തുക്കൾ വഹിക്കാൻ കഴിയുന്ന ഈ മിസൈലിന് റഡാർ നിരീക്ഷണത്തെ വെട്ടിക്കാനുള്ള കഴിവും ഉണ്ട്. ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകാൻ പോകുന്ന 26 റഫാൽ മറൈൻ യുദ്ധ വിമാനങ്ങളിലും ഈ മിസൈലുകൾ ഘടിപ്പിക്കും. ഇത് കൂടാതെ 114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനുള്ള നടപടികൾ പ്രതിരോധ മന്ത്രാലയം ഉടൻ പൂർത്തിയാക്കും. അടുത്ത 10-15 വർഷത്തിനുള്ളിൽ റഫാൽ വിമാനങ്ങൾ പൂർണമായും ഇന്ത്യയുടെ ഭാഗമായി മാറും. ഇതിനോടൊപ്പം നാവിക സേനയുടെ റഫാലുകൾ ചേരുന്നതോടെ ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവുമധികം റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും.
സ്‌കാൽപിനൊപ്പം റാഫേൽ വിമാനങ്ങൾക്കായി കൂടുതൽ മെറ്റിയർ (Meteor) ആകാശ-ആകാശ മിസൈലുകളും ഇന്ത്യ വാങ്ങുന്നുണ്ട്.


