സിഡ്‌നി: ഉഷ്ണതരംഗത്തിൻ്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിൽ കടുത്ത കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്‌ലാൻഡ്, നോർത്തേൺ ടെറിട്ടറി, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവയുടെ ചില ഭാഗങ്ങളിൽ കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പുകൾ നിലവിലുണ്ട്. കിഴക്കൻ ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിൽ കാട്ടുതീ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. ശനിയാഴ്ച താപനില ഉയരുമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. സിഡ്‌നി സിബിഡിയിൽ 39 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കുമെന്നും അറിയിച്ചു. കടുത്ത ചൂടിനെ തുടർന്ന് സഹായം തേടിയുള്ള കോളുകളിൽ വലിയ വർധനവുണ്ടായതായി അധികൃതർ പറയുന്നു. “ഉഷ്‌ണ തരംഗം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണം,” – ചീഫ് സൂപ്രണ്ട് സ്റ്റീഫ് വോഗൻ മുന്നറിയിപ്പ് നൽകി.
കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ തുടങ്ങിയ വിഭാഗക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഉഷ്ണ തരംഗത്തിനൊപ്പം സംസ്ഥാനത്ത് കാട്ടു തീ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. സെൻട്രൽ ടേബിൾ ലാൻഡ്‌സ്, ഹണ്ടർ, സിഡ്‌നി മെട്രോ, സൗത്ത് കോസ്റ്റ് തുടങ്ങിയ മേഖലകളിൽ കാട്ടു തീ ഭീഷണി ശക്തമായതിനാൽ വനമേഖലയോട് അടുത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ടാസ്മാനിയയുടെ കിഴക്കൻ തീരത്തെ ഡോൾഫിൻ സാൻഡ്സിൽ നിയന്ത്രണാതീതമായ തീപിടുത്തത്തിൽ ഒരു ഡസനിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. 700 ഹെക്ടറോളം സ്ഥലങ്ങൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്.


