കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. സ്വർണ വില ഒരു ലക്ഷം രൂപ കടന്നു. 1,01,600 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപ നൽകണം. ഒരു പവൻ സ്വർണത്തിന് 1760 രൂപയാണ് ഇന്ന് കൂടിയത്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണ വിലയിൽ ഇത്രയും ഉയരുന്നത്. രാജ്യാന്തര വിലയിലെ മാറ്റമാണ് കേരളത്തിലും വില വർധിക്കാൻ കാരണം. ജി.എസ്.ടിയും പണിക്കൂലിയും അടക്കം ഒരു പവൻ സ്വർണം വാങ്ങുമ്പോൾ വലിയ വില നൽകേണ്ടി വരും.
അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. യു.എസ് ഡോളർ സംഭരിക്കുന്നതിൽ നിന്ന് മാറി കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും സ്വർണത്തിന് ഡിമാന്റ് കൂട്ടുന്നു.
18 കാരറ്റ് സ്വർണത്തിൻ്റെ വില 200 രൂപ വർധിച്ച് 10,525 രൂപയായി. ഇതോടൊപ്പം വെള്ളി വിലയിലും വർധനവുണ്ടായി. ഗ്രാമിന് രണ്ട് രൂപ ഉയർന്ന് 220 രൂപയായി. ആഭ്യന്തര വിപണിയിൽ ആഭരണങ്ങളുടെ ഡിമാൻഡിൽ ചെറിയ ഇടിവുണ്ടെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകൾ താൽപര്യം കാട്ടുന്നുണ്ട്. ഉത്സവകാല ആഭരണം എന്നതിലുപരി സാമ്പത്തിക ആസ്തിയാണെന്ന തിരിച്ചറിവിൽ സ്വർണ നാണയങ്ങളും സ്വർണക്കട്ടികളും ഇ.ടി.എഫുകളും നിക്ഷേപകർ വാങ്ങുന്നുണ്ട്.


