ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിലൂടെ നമ്മൾ മലയാളികൾ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം കേൾക്കുകയും… രാവിന്റെ തിരുവരങ്ങിൽ സൂര്യകിരീടം വീണുടയുന്നത് കാണുകയും ചെയ്തു…
മലയാളത്തിലെ പ്രശസ്തരായ ഗാനരചയിതാക്കളിൽ ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിൽ ഏറ്റവുമധികം ഗാനങ്ങൾ രചിച്ച റെക്കോഡ് ഗിരീഷ് പുത്തഞ്ചേരിയ്ക്ക് സ്വന്തം. ആ ചെറിയ കാലയളവിൽ മികച്ച ഗാനരചയിതാവിനുള്ള ഏഴ് സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹം നേടുകയും ചെയ്തു. വയലാറിനും പി ഭാസ്കരനും ശേഷം ഗീരീഷ് പുത്തഞ്ചേരിയുടെ കാവ്യഭംഗിയാർന്ന പദാവലികൾ മലയാള സിനിമാ ഗാനശാഖയ്ക്ക് അലങ്കാരമേകി. നാല് ചിത്രങ്ങൾക്ക് തിരക്കഥയും നാല് ചിത്രങ്ങളുടെ കഥയെഴുതുകയും ചെയ്ത ഗിരീഷ് പുത്തഞ്ചേരിയുടെ നൂറിലധികം കവിതകൾ രണ്ട് പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. രാമൻ പോലീസ് എന്ന സിനിമയുടെ തിരക്കഥാ രചനക്കിടെയാണ് അദ്ദേഹം വിടപറഞ്ഞത്. കാലമേറും തോറും ആസ്വദിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുന്ന സ്വന്തം ഗാനങ്ങളിലൂടെ ആ മികച്ച ഗാനരചയിതാവ് മരണമെന്ന യാഥാർഥ്യത്തെ മറികടന്നുകൊണ്ട് ആസ്വാദകഹൃദയങ്ങളിൽ ജീവിക്കുന്നു.
എഴുതിയ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായതിനാൽ ഗിരീഷിന്റെ ഏറ്റവും മികച്ച ഗാനങ്ങളെന്ന പട്ടിക തയ്യാറാക്കുക അസാധ്യമായ കാര്യമാണ്. പാട്ടെഴുത്തിന്റെ അസാധ്യഭംഗിയാണ് ഗിരീഷിന്റെ ഗാനങ്ങളിൽ പ്രതിഫലിക്കുന്നത്. പ്രണയത്തിന്റെ വസന്തവും കുറുമ്പും ഗാനങ്ങളിൽ തെളിഞ്ഞു. വരികളിലൂടെ ദുഃഖത്തിന്റെ ആഴങ്ങളിലേക്ക് ഗിരീഷ് പുത്തഞ്ചേരി നമ്മെ കൂട്ടിക്കൊണ്ടുപോയി. ശാന്തമീ രാത്രിയിൽ .., മാലേയം മാറോടലിഞ്ഞു … , കണ്ണുനട്ടു കാത്തിരുന്നിട്ടും…, മറക്കുടയാൽ…, ശിവമല്ലിക്കാവിൽ…., അമ്മമഴക്കാറിന്…, താമരപ്പൂവിൽ…, എത്രയോ ജന്മമായ്…, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ…. എണ്ണിപ്പറഞ്ഞാലും തീരാത്തത്രയും ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളുണ്ട് മലയാള സിനിമാഗാനങ്ങളിലെ മികച്ച ഗാനങ്ങളുടെ പട്ടികയിൽ.
“മാലേയം മാറോടലിഞ്ഞു മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞു…”
“കണ്ണുനട്ടുകാത്തിരുന്നിട്ടും എന്റെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്..” ടി.വി. ചന്ദ്രന്റെ കഥാവശേഷൻ എന്ന സിനിമയ്ക്ക് വേണ്ടി എം. ജയചന്ദ്രന്റെ സംഗീതത്തിലൊരുങ്ങിയ വിഷാദച്ഛായയുള്ള ഗാനമായിരുന്നു കണ്ണുനട്ടുകാത്തിരിന്നിട്ടും എന്ന ഗാനം. വിദ്യാധരൻ മാസ്റ്ററും പി.ജയചന്ദ്രനും ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.
പൊന്നുകൊണ്ടു വേലി കെട്ടീട്ടും എന്റെ കല്ക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്… മനോഹരമായ മറ്റൊരു ഗിരീഷ് രചന.
“താമരനൂലിനാൽ മെല്ലെയെൻ മേനിയെ തൊട്ടൂ വിളിക്കൂ…” മനോഹരമായ പ്രണയഗാനത്തിനപ്പുറം മനോഹരമായ ഒരു മെലഡിയായിരുന്നു ഔസേപ്പച്ചൻ-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലൊരുങ്ങിയ മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിലെ ഗാനം.
മലയാളം ഉള്ളിടത്തോളം പുത്തഞ്ചേരിയുടെ ഓർമ്മകളും അദ്ദേഹത്തിന്റെ രചനകളിലൂടെ നിലനിൽക്കും…
ലാലു കോനാടിൽ


