മെൽബൺ: മെൽബണിൽ മഹാത്മാ ഗാന്ധി പ്രതിമ മോഷണം പോയി. മെൽബണിലെ റോവിൽ (Rowville) എന്ന സ്ഥലത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന് മുന്നില്‍ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമയാണ് മോഷണം പോയത്. പ്രതിമയുടെ കാല്‍പാദത്തിന് മുകളില്‍ യന്ത്രം ഉപയോഗിച്ച് മുറിച്ചാണ് മോഷണം നടത്തിയത്. മുഖം മൂടി ധരിച്ച മൂന്നുപേരാണ് മോഷണം നടത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) സമ്മാനമായി നൽകിയതായിരുന്നു പ്രതിമ. വിക്ടോറിയ പൊലീസിലെ നോക്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷണം ആരംഭിച്ചു.
മെൽബണിലെ റോവില്ലെ കമ്മ്യൂണിറ്റി സെൻ്ററിൽ നിന്ന് ജനുവരി 12 ന് പുലർച്ചെയാണ് വെങ്കല പ്രതിമ കാണാതായതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആംഗിൾ ഗ്രൈൻഡർ ഉപയോഗിച്ചാണ് 426 കിലോഗ്രാം ഭാരമുള്ള പ്രതിമ മുറിച്ചെടുത്തെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിമയുടെ കാലുകൾ മാത്രം അവശേഷിപ്പിച്ചായിരുന്നു മോഷണം. വെങ്കല പ്രതിമ വിൽക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അറിയിക്കണമെന്നും സംശയാസ്‌പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും സ്ക്രാപ്പ് മെറ്റൽ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയതായും പൊലീസ് വ്യക്തമാക്കി.
പ്രതിമ നശിപ്പിച്ചതിനെയും നീക്കം ചെയ്‌തതിനെയും ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്‌താവനയിൽ പറഞ്ഞു. ഓസ്ട്രേലിയയിൽ ഇന്ത്യാ വിരുദ്ധ വികാരം വർധിച്ച് വരുന്നത് വലിയ ആശങ്കയാണ് സൃഷ്‌ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021 നവംബർ 12 ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണനാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്. അനാച്ഛാദനം ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിമയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു.


