ഏഷ്യയിലെ ഏറ്റവും വലിയ നിരാലംബര വ്യക്തികളുടെ ജീവകാരുണ്യ സംരക്ഷണ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവൻ ഇൻ്റർനാഷണൽ ട്രസ്റ്റ്, അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവൻ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്ര താരം ടി.പി.മാധവൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ സമഗ്ര സംഭവനക്കായി തെരെഞ്ഞെടുത്തത് 400 സിനിമകളിൽ അഭിനയിച്ച 12 സിനിമകൾ നിർമ്മിച്ച 12 സിനിമകൾ സംവിധാനം ചെയ്‌ത 92 വയസ്സുള്ള മഹാനടനായ മധുവിനെയാണ്. ഇതിലൂടെ ഗാന്ധിഭവൻ നൽകുന്ന രണ്ട് പാഠങ്ങളുണ്ട് ഒന്ന് ജീവകാരുണ്യ രംഗത്ത് കച്ചവടം നടത്തി കാശുണ്ടാക്കുന്നവർ 1500 നടുത്തു് നിർദ്ധനരായ പാവങ്ങളെ പരിപാലിക്കുന്ന ഗാന്ധിഭവനെ കണ്ടുപഠിക്കണം. രണ്ട്. ആരാണ് കലാ സാഹിത്യ പുരസ്‌കാരങ്ങൾക്ക് യോഗ്യർ. മൂല്യമുള്ള ഏതൊരു കലാസാഹിത്യ പുരസ്‌കാരങ്ങളും പ്രോത്സാഹനജനകമാണ്. കലാസാഹിത്യ രംഗത്തു് മിക്കവരും വിചാരണക്കെടുക്കുന്ന വിഷയമാണിത്. കേരളത്തിൽ അവാർഡുകൾ എന്തുകൊണ്ട് പെറ്റുപെരുകുന്നു? സർക്കാർ അവാർഡുകൾ പലതും വിവാദമാകുന്നത് എന്തുകൊണ്ടാണ്?
മലയാള സാഹിത്യത്തിലെ പ്രമുഖ വിമർശകനായ കെ.പി. അപ്പൻ്റെ ‘ഞാനും എൻ്റെ വഴികളും‘ എന്ന പുസ്‌തകത്തിൽ സ്വാകാര്യ – സർക്കാർ അവാർഡുകളെപ്പറ്റി വിവരിക്കുന്നുണ്ട്. ‘എഴുത്തുകാർ സ്വയം അന്തസ്സ് കെട്ട അവാർഡിലേക്ക് പോകുന്നു. എല്ലാം ആഴ്‌ചയിലും സംഭവിക്കുന്ന ഒരു വിപത്താണ് അവാർഡ് പ്രഖ്യാപനവും അവാർഡ് ദാനവും. പെരുകുന്ന സ്വകാര്യ അവാർഡുകൾ കുഴപ്പം തന്നെയാണ്. കഴുകന്മാരെ കൂടു തുറന്നു വിടുന്നതുപോലെയാണ് പലതരം സമിതികൾ അവാർഡുകൾ ഏർപ്പെടുത്തുന്നത്. രാഷ്ട്രീയക്കാരുടെ ബന്ദികളായി എഴുത്തുകാർ അധഃപതിക്കുന്നു. അവരുടെ അന്തസ്സ് ശിരച്ഛേദം ചെയ്യപ്പെടുന്നു. രാഷ്ട്രീയക്കാരുടെ ആഗ്രഹമാണ് നമ്മുടെ എഴുത്തുകാരുടെ ചിന്തയുടെ ചാവി. മറ്റൊരു കാലഘട്ടത്തിലും ഈ കാപട്യത്തിന്റെ വാഴ്ച്ച നമ്മുടെ സാഹിത്യജീവിതത്തെ ഇത്രമേൽ മലിനപ്പെടുത്തിയിട്ടില്ല‘. ഇത്ര ലജ്ജാവഹമായി, ബാലിശമായി നമ്മുടെ കലാസാഹിത്യ അവാർഡുകളെപ്പറ്റി വായിച്ചപ്പോൾ നമ്മുടെ തിളക്കമാർന്ന അവാർഡുകൾ ഏതൊക്കെ കമ്പോളത്തിലാണ് വിറ്റഴിക്കപ്പെടുന്നത്?
വ്യാസ, രമണ മഹർഷിമാർ, ആട്ടിടയനായ കാളിദാസൻ ഈശ്വരചൈതന്യത്താൽ അനശ്വരങ്ങളായ കൃതികൾ രചിച്ചത് പണ സമ്പാദനത്തിനോ പ്രശസ്‌തിക്കോ വേണ്ടിയായിരുന്നില്ല. നമ്മുടെ പൂർവ്വികരായ പല പ്രമുഖ എഴുത്തുകാരും ഈ ഗണത്തിൽ വരുന്നവരാണ്. ഇവരിലൊക്കെ കണ്ടത് മാനുഷികതയുടെ ആർദ്രതയും കാലത്തിൻ്റെ ഗാഢചൈതന്യമായിരുന്നു. ഇന്ന് പലരും പ്രശസ്‌തിക്കു വേണ്ടി പടുവൈക്യതങ്ങൾ കാട്ടുന്നത് അതിൻ്റെ മൂർധന്യത്തിലെത്തിയിരിക്കുന്നു. സാങ്കേതിക വിദ്യ വളർന്നതോടെ മുക്കിലും മൂലയിലും എഴുത്തുകാരും, പ്രസാധകരും, അവാർഡുകളുമാണ്. മുൻപ് സുഗതകുമാരി ടീച്ചറുടെ ഒരു പത്രകുറുപ്പിൽ കണ്ടത് ‘മുക്കിലും മൂലയിലും കവികളാണ്‘. ചെറുപ്പത്തിൽ ചാരുംമൂട്ടിലെ ചന്തയിൽ മീൻ വാങ്ങാൻ പോകുമ്പോൾ ഒരു രൂപയ്ക്ക് നൂറ് മത്തിയെന്ന് ഉച്ചത്തിൽ കേട്ടതുപോലെയാണ് കേരളത്തിൽ അവാർഡ് വേണോ വേണോയെന്ന് ചോദിക്കുന്നത്. കച്ചവട അവാർഡുകൾ വാങ്ങാൻ ന്യൂ ഡൽഹിവരെ പോയവരെയറിയാം. അവർ അമേരിക്കവരെ പോകാനും തയ്യാറുള്ളവരാണ്.
മുൻകാലങ്ങളിൽ ചിലർ കാശ് കൊടുത്തു് നോവൽ, കഥ, കവിത പലതും എഴുതിച്ചിരുന്നെങ്കിൽ ഇന്ന് ആർട്ടിഫിഷ്യൽ ഇൻ്റെലിജെൻസ് വഴി എന്തും എഴുതി കിട്ടുന്ന കാലമാണ്. ഇങ്ങനെ എഴുതിക്കൂട്ടുന്നതെന്തും പുസ്‌തകമാക്കാൻ കച്ചവട പ്രസാധകരെ സമീപിക്കും. പ്രസാധകൻ ആദ്യ പേജ് വായിച്ചുകഴിഞ്ഞാൽ അറിവില്ലാത്തവൻ്റെ സാമർത്ഥ്യംപോലെ പ്രതിഭാദാരിദ്ര്യമുള്ളവനെ ആകാശത്തോളമുയർത്തും. പ്രമുഖ പ്രസാധക കേന്ദ്രത്തിലെത്തിയാൽ ഈ പ്രതിഭയുടെ അഴകുകൾ വിരിയില്ല. സാഹിത്യ സൗന്ദര്യമുണ്ടോ തുടങ്ങിയവ അവർ പരിശോധിക്കും. ഒടുവിൽ തള്ളിക്കളയും. ആ സാധനമാണ് സാഹിത്യത്തിന് കൃതിമ സൗന്ദര്യം കൊടുത്തുകൊണ്ട് ഈ പ്രസാധകവിരുതർ ആയിരം കോപ്പികൾക്കുള്ള കാശ് വാങ്ങി നാന്നൂറോ അഞ്ഞുറോ അച്ചടിക്കുന്നത്. നൂറ് പുസ്‌തകം എഴുതിയാളിനും കൊടുക്കും. പിന്നെ ലൈബ്രറി മേളയിലുള്ള ഒരു ഫോട്ടോയും അയച്ചുകൊടുക്കും. മൂന്നോ ആറോ മാസത്തിനുള്ളിൽ പുസ്‌തകം വിറ്റ് മുടക്കിയ മുതലും ലാഭവും തന്നിരിക്കുമെന്ന് കേൾക്കുമ്പോൾ ആ മുഖത്തെ മന്ദഹാസ പ്രഭ കുറച്ചൊന്നുമല്ല. കച്ചവട പ്രസാധകർ ധനികരാകുന്നതല്ലാതെ അവർ പറയുന്നതൊന്നും നടക്കാറില്ലെന്ന് അനുഭവസ്‌തർക്കറിയാം. ഒരാൾ ഒഴുക്കിൽപ്പെട്ടുഴലുന്നു മറ്റൊരാൾ ഉമ്മവെച്ചു് കൊല്ലുന്നു. ഇതും കലയിലെ കൊലയാണ്.
ഒന്നോ ഒന്നിലധികമോ കച്ചവട പ്രസാധകർ വഴി പുസ്‌തകമാക്കി കഴിഞ്ഞാൽ പിന്നീട് നടക്കുന്നത് കച്ചവട അവാർഡുകളുടെ പ്രളയമാണ്. എഴുത്തുകാരുടെ അജ്ഞതയെ ചൂഷണം ചെയ്യുന്നവരെക്കാൾ കച്ചവട അവാർഡിലൂടെ പേരും പ്രശസ്‌തിയുമുണ്ടാക്കുന്നവരെയോർത്തു് ലജ്ജിക്കാനേ സാധിക്കു. കച്ചവട അവാർഡുകളിൽ പുസ്‌തകങ്ങൾ തമ്മിലുള്ള മത്സരമില്ല. വിധികർത്താക്കളില്ല. ഇന്ന് നടക്കുന്ന അവാർഡ് മാമാങ്ക മഹോത്സവം വർണ്ണചിത്രങ്ങളോടെ ഗ്രൂപ്പുകൾ, സോഷ്യൽ മീഡിയ തുടങ്ങി കച്ചവട മാധ്യമങ്ങളിൽ പേരും പെരുമയും തെളിഞ്ഞു കാണുമ്പോൾ എഴുത്തുകാർ ആനന്ദത്തിൻ്റെ ആഴക്കയങ്ങളിലിറങ്ങി നീന്താൻ തുടങ്ങും. സാഹിത്യത്തിൻ്റെ ഉറപ്പുള്ള വേരുകൾതേടിപ്പോകേണ്ടവർ ഇങ്ങനെ ബുദ്ധിശൂന്യരാകുന്നത് ഭാഷാരംഗത്തെ പുതിയൊരലങ്കരമായിട്ടാണ് പല പ്രമുഖ എഴുത്തുകാരും വിലയിരുത്തുന്നത്. ഇങ്ങനെ കുരുട്ടുകണ്ണിന് മഷിയെഴുതുന്നവരെപറ്റി കെ.പി.അപ്പൻ പറഞ്ഞത് എത്രയോ സത്യമാണ്. കാലത്തിനും ഒരു കർമ്മമുള്ളതുപോലെ കലാ സാഹിത്യ ധർമ്മങ്ങൾ എന്തുകൊണ്ട് മറക്കുന്നു?
ഇപ്പോൾ നടക്കുന്ന അവാർഡ് കച്ചവടങ്ങൾ മണ്മറഞ്ഞ മഹാകവി പി. കുഞ്ഞുരാമൻ തുടങ്ങി പല ഫൌണ്ടേഷന്റെ പേരിൽ, കച്ചവടം സംഘടനകൾ, ഓൺലൈൻ (അവരുടെ ഓൺലൈനിൽ തുടരെ എഴുതാനുള്ള തന്ത്രം). ഇങ്ങനെ ഓരോരോ പേരുകളിൽ ധനസമ്പാദനത്തിനായി, സ്വാർത്ഥ താൽപര്യങ്ങൾ ക്കായി അവാർഡുകൾ മത്തിപോലെ വിറ്റഴിക്കുന്നു. സ്വന്തം ഇഷ്ടത്തിന് എഴുതി സ്വന്തമായി പുസ്‌തകമാക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയല്ല. മറ്റുള്ളവർക്ക് വേണ്ടിയാണ് എഴുതിയതെങ്കിൽ അത് പ്രമുഖ പ്രസാധകരല്ലേ പ്രസിദ്ധികരിക്കേണ്ടത്? നിലവാരമില്ലാത്ത അവാർഡുകൾപോലെ നിലവാരമില്ലാത്ത പുസ്‌തകങ്ങൾ സാമാന്യബോധമുള്ളവർ വായിക്കുമോ?
കാവ്യസൃഷ്‌ഠികളിലൂടെ ജനഹൃദയങ്ങളിൽ എത്തുന്നവരാണ് സർഗ്ഗ പ്രതിഭകൾ. ഇന്ന് പലരുമെത്തുന്നത് കച്ചവട അവാർഡിലൂടെയാണ്. കണ്മുന്നിൽ കാണുന്ന കച്ചവട അവാർഡിനേക്കാൾ മൂല്യമുള്ള അവാർഡുകൾ വാങ്ങാനുള്ള മൂല്യബോധമാണ് വേണ്ടത്. മുട്ടത്ത് വർക്കി അവാർഡ്, മലയാറ്റൂർ അവാർഡ്, കാനം ഇ.ജെ അവാർഡ് അങ്ങനെ കച്ചവട താല്‌പര്യമില്ലാത്ത പലതുണ്ട്. വിദേശത്തു് നിന്ന് 2005-ൽ കാക്കനാടന് കൊടുത്തുകൊണ്ട് ആരംഭിച്ച അവാർഡാണ് ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസാരം. 2024-25 ൽ മേരി അലക്സസ് (മണിയ)ക്കാണ് ലഭിച്ചത്. മികച്ച അവാർഡുകൾ ലഭിക്കണമെങ്കിൽ പുസ്‌തകങ്ങൾ തമ്മിൽ പരസ്‌പരം ഏറ്റുമുട്ടണം. അതാണ് കയ്യൊപ്പുള്ള അവാർഡ്. ഏറ്റവും മികച്ച ലൈബ്രറിയുള്ള ഗാന്ധി ഭവനിൽ നിന്ന് എനിക്കും സാഹിത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എൻ്റെ ആത്മകഥ ‘കഥാകാരൻ്റെ കനൽ വഴികൾ‘ (പ്രഭാത് ബുക്ക്സ്) മണ്മറഞ്ഞ ടി. പി. മാധവന് നൽകികൊണ്ട് പ്രമുഖ കവി ഡോ. ചേരാവള്ളി ശശി പ്രകാശനം ചെയ്‌തിട്ടുണ്ട്. എപ്പോഴും നിറപുഞ്ചിരിയുമായി നിൽക്കുന്ന ഗാന്ധിഭവൻ്റെ വെള്ളിവെളിച്ചമായ, പാവങ്ങളുടെ രക്ഷകനായ ഡോ. പുനലൂർ സോമരാ ജൻ്റെ കഴിവ് അത്ഭുതാവഹമാണ്. ഗാന്ധി ഭവനിൽ കലാസാഹിത്യം പുഞ്ചിരിക്കുന്ന പൂമൊട്ടുകളായി ഇനിയും വിരിയട്ടെ.
കാരൂർ സോമൻ, (ചാരുംമൂടൻ)



