ടെഹ്‌റാൻ: ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റുമാരടക്കം നാല് പേർ കൊല്ലപ്പെട്ടു. ഇറാനിലെ ഇഷ്ഫഹാൻ പ്രവിശ്യയിലെ ടോർസ പ്രദേശത്ത് പതിവ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന ഒരു സൈനിക ഹെലികോപ്റ്റർ ആണ് തകർന്നു വീണത്. രണ്ട് പൈലറ്റുമാർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റും, കൂടാതെ മാർക്കറ്റിലുണ്ടായിരുന്ന രണ്ട് വ്യാപാരികളുമാണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്.
പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഉണ്ടായ ഈ അപകടം പ്രതിരോധ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഇറാനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക അറബിക്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. സമാനമായി ഇറാനിയൻ സുരക്ഷാ സേന തീവ്രമായ യുദ്ധ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച ഹമദാൻ പ്രവിശ്യയിൽ എഫ്-4 യുദ്ധവിമാനം തകർന്ന് ഒരു പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. പഴയ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും ആവശ്യമായ സ്പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവ് ഇറാൻ വ്യോമസേന നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഇറാൻ – അമേരിക്ക മൂന്നാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ; മേഖലയിൽ യുദ്ധഭീതി


