കനത്ത മഴയും ചുഴലിക്കാറ്റും ഏഷ്യൻ രാജ്യങ്ങളിൽ വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു. ഒരാഴ്ചയ്ക്കിടെ ഇന്തൊനീഷ്യയിൽ മാത്രം മരിച്ചത് 659 പേരാണ്. 390 പേർ ശ്രീലങ്കയിലും 181 പേർ തായ്‌ലൻഡിലും മരണപ്പെട്ടുവെന്നാണ് കണക്ക്.
ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടർന്നു ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 390 പേർ മരിച്ചു. 352 പേരെ കണാതായി. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്ന് ദുരന്തം കൈകാര്യംചെയ്യുന്ന കേന്ദ്രം അറിയിച്ചു. കാൻഡി ജില്ലയിലാണ് ഏറ്റവുമധികം മരണം-88. 13,73,899 പേരെ പ്രളയം ബാധിച്ചതായി അധികൃതർ പറഞ്ഞു. 2,04,597 പേർ ദുരിതാശ്വാസകേന്ദ്രങ്ങളിലാണ്. 432 വീടുകൾ പൂർണമായും 15,688 വീടുകൾ ഭാഗികമായും തകർന്നു. പ്രളയദുരിതത്തിലായ ശ്രീലങ്കയ്ക്ക് ഇന്ത്യ ദുരിതാശ്വാസസഹായമായി 53 ടൺ സാധനങ്ങളെത്തിച്ചു. ശ്രീലങ്കയിൽ കുടുങ്ങിക്കിടന്ന രണ്ടായിരത്തിലേറെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നവംബർ 28-നാണ് ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്നപേരിൽ ഇന്ത്യ രക്ഷാ-ദുരിതാശ്വാസപ്രവർത്തനം തുടങ്ങിയത്.
സെൻയാർ ചുഴലിക്കാറ്റിൽ ഇൻഡൊനീഷ്യയിൽ 659 പേരും തായ്‌ലാൻഡിൽ 181 പേരും മലേഷ്യയിൽ രണ്ടുപേരും മരിച്ചു. ഇന്തൊനീഷ്യയിലെ വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. സുമാത്ര ദ്വീപിൽ മാത്രം മരണസംഖ്യ 300 കടന്നെന്ന് കണക്കുകൾ പറയുന്നു. നിർത്താതെ പെയ്‌ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിലാണ് തായ്‌ലൻഡ്. 4 ലക്ഷത്തോളം ആളുകളെയാണ് ദുരന്തം ബാധിച്ചത്.


