ന്യൂഡൽഹി: ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണ (Crude Oil) ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചു. ആഫ്രിക്കൻ രാജ്യമായ എസ്വാതിനിയുടെ പതാകയുള്ള എണ്ണക്കപ്പലാണ് ഇറാനിൽ നിന്ന് ആറ് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്. ഇറാനിൽ നിന്ന് യാത്ര തിരിച്ച കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്ത് ദീൻദയാൽ തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായി ഇറാനിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് എണ്ണയെത്തിക്കുന്നത്. ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളെ തുടർന്നാണ് ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയത്. 2015 -ലെ ആണവകരാറിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് അമേരിക്ക ഇറാനുമേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും ഇറാനിയൻ എണ്ണ ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയായിരുന്നു. നേരത്തേ ഇറാനിൽ നിന്നുള്ള എണ്ണയെയാണ് ഇന്ത്യ കാര്യമായി ആശ്രയിച്ചിരുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ കണക്കിലെടുത്ത്, ഇറാനിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ പ്രത്യേക അനുമതി (sanctions waiver) നൽകിയതാണ് ഈ ഇടപാടിന് വഴിയൊരുക്കിയത്. ഈ അനുമതി ഏപ്രിൽ 19-ന് അവസാനിക്കും.
ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചത് ഇന്ത്യയെയും ബാധിച്ചിരുന്നു. ഇന്ത്യ അടക്കമുള്ള അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ ഹോർമുസ് വഴി കടത്തിവിടുമെന്ന് നേരത്തേ ഇറാൻ അറിയിച്ചിരുന്നു. ഇത് അനുസരിച്ച് ഇന്ത്യയിലേക്കുള്ള എൽപിജി കപ്പലുകൾ അടക്കം ഹോർമുസ് കടന്നിരുന്നു. എന്നാലും ബുധനാഴ്‌ചത്തെ കണക്ക് അനുസരിച്ച് ഇന്ത്യയിലേക്കുള്ള പത്തോളം വിദേശ എണ്ണക്കപ്പലുകളും 18 ഇന്ത്യൻ കപ്പലുകളും കുടുങ്ങികിടക്കുകയാണെന്നാണ് വിവരം.
2018-2019 വർഷത്തിൽ മാത്രം ഏകദേശം 24 മില്യൺ ടൺ ഇറാനിയൻ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 10-12 ശതമാനമായിരുന്നു ഇത്. എന്നാൽ 2019-20 വർഷത്തിൽ ഇത് പൂജ്യം ശതമാനത്തിലെത്തി. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചതോടെ സൗദി അറേബ്യ, ഇറാഖ്, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ കൂടുതലായും എണ്ണ വാങ്ങിയിരുന്നത്. 2022 ൽ യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യ എണ്ണ വിലയിൽ ഇളവ് നൽകിയിരുന്നു. ഇതോടെ റഷ്യയിൽ നിന്നും ഇന്ത്യ വൻ തോതിൽ എണ്ണ വാങ്ങിയിരുന്നു. നിലവിൽ റഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തിൽ കുറവുണ്ടായതും ആഗോള വിപണിയിലെ വിലക്കയറ്റവും ഇറാനുമായുള്ള ഈ താൽക്കാലിക ബന്ധത്തിന് കാരണമായിട്ടുണ്ട്.
ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര നയതന്ത്ര യോഗം വിളിച്ച് യുകെ; 35 രാജ്യങ്ങളെ ഏകോപിപ്പിക്കും

