ഫിൻലൻഡ് സന്ദർശനത്തിൽ സാന്താക്ലോസ് ഇല്ലെങ്കിൽ ആ യാത്ര പൂർണ്ണമാകില്ല. ക്രിസ്‌മസ് നാളുകളിൽ ഇവിടേക്കുള്ള യാത്രകൾ നടത്തേണ്ടത് കുട്ടികളുമായിട്ടാണ്. എൻ്റെ ആദ്യ ഫിൻലൻഡ് യാത്രയിൽ അവിടെ പോകാൻ സാധിച്ചിരുന്നില്ല. എത്രയോ നാളുകളായി ആഗ്രഹിച്ച ഒരു യാത്രയാണിത്. ക്രിസ്‌മസ് കാലം ലാപ് ലാൻഡ് കെട്ടിടങ്ങളുടെ വാസ്‌തുശില്പ ഭംഗി മഞ്ഞുമലകളിലൂടെയും താഴ്വാരങ്ങളിലൂടെയും പശ്ചാത്തലത്തിൽ അതിമനോഹരമാകും. മൂടൽമഞ്ഞിൽ മുതിർന്നവരുടെ സാഹസിക കളികൾ മാത്രമല്ല കുട്ടികളുടെ കളികളുമുണ്ട്. മഞ്ഞിൻ്റെ കുളിരും കുളിർമയും കുടാരങ്ങളുമുള്ള സാന്താക്ലോസിൻ്റെ മണ്ണിലേക്ക് കൊച്ചുകുട്ടികൾ ഇല്ലാത്തതുകൊണ്ടാണ്.
ലണ്ടനിൽ നിന്ന് നോർവിയൻ വിമാനത്തിലാണ് ഫിൻലൻഡിൻ്റെ തലസ്ഥാനമായ ഹെൽസിങ്കിയിലേക്ക് യാത്ര തിരിച്ചത്. അടുത്തിരുന്ന സഹയാത്രികനെ പരിചയപ്പെട്ടു. പേര് ആർണീ. ഇംഗ്ലീഷിൽ ഈ പേരിന്റെ അർത്ഥം ഈഗിൾ മലയാളത്തിൽ കഴുകൻ എന്ന് വിളിക്കും. സ്വന്തം സ്ഥലം ഫിൻലൻഡിന്റെ തലസ്ഥാന നഗരമായ ഹെൽസിങ്കിയാണ്. ഫിൻലൻഡിൽ നിന്നുള്ള മൊബൈൽ കമ്പനിയുടെ ജനറൽ മാനേജരായി ലണ്ടനിൽ ജോലി ചെയ്യുന്നു. മൊബൈൽ ഇൻ്റർനെറ്റ് രംഗത്ത് തങ്ങൾ വലിയ സംഭവമെന്ന് ആദ്യം തന്നെ തുറന്നു പറഞ്ഞു. അതിനെ നിരാകരിക്കാനോ ചോദ്യം ചെയ്യാനോ ഞാൻ തയ്യാറായില്ല. ആ രംഗത്ത് അവരുടെ സംഭാവന വലിയതെന്ന് എനിക്കുമറിയാം. എൻ്റെ പേരും ദേശവുമൊക്കെ ചോദിച്ചു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ എന്റെ ജന്മദേശമായ ലോകത്തെ ഏറ്റവും പ്രകൃതിരമണീയമായ ദൈവത്തിന്റ സ്വന്തം നാടിനെപ്പറ്റി ഞാനും വാചാലനായി. പാശ്ചാത്യ ദേശങ്ങളിൽ നിന്ന് ധാരാളം യാത്രികർ അവിടേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോൾ ആർണി കേരളം, ഗോവ കാണുവാൻ പദ്ധതിയുണ്ടെന്ന് അറിയിച്ചു. ലോകത്തു മറ്റെങ്ങും കിട്ടാത്ത ആതിഥ്യം കേരളത്തിൽ കിട്ടുമെന്നറിയിച്ചപ്പോൾ പെട്ടന്നായിരുന്നു എന്റെ നേർക്ക് ഒരു ചോദ്യ മുയർന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം. എൻ്റെ മുഖം മ്ലാനമായി. നിമിഷങ്ങൾ നിശ്ശബ്ദതനും നിരാശനുമായി മാറി. ‘കേരളം ടൂറിസ്റ്റുകൾക്ക് സുരക്ഷിതമാണോ? ആ ചോദ്യം ഒരു കരിവണ്ടിനെപ്പോലെ എൻ്റെ തലച്ചോറിൽ മൂളിപറന്നു.
ഇന്ത്യയിലെ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ നീതിക്ക് വിട്ടുകൊടുക്കാതെ അധികാരികൾ, രാഷ്ട്രീയക്കാർ അട്ടിമറിക്കുന്നുവെന്നാണ് ആർണിയുടെ അവസാനത്തെ ആരോപണം. ഞങ്ങളുടെ രാജ്യങ്ങളിൽ അങ്ങനെ സംഭവിക്കാറില്ല എന്നൊരു മുന്നറിയിപ്പും തന്നു. ഇന്ത്യൻ നിയമങ്ങളും വ്യവസ്ഥിതിയും ഭീതിയുടെ നിഴലിലെന്നാണ് അത് സൂചിപ്പിക്കുന്നത്. രാഷ്ട്രീയക്കാർ ചാനൽ ചർച്ചകളിൽ വഴിമാറുന്നതുപോലെ ഞാനും വഴി മാറി പറഞ്ഞു. ജ്ഞാനമോ അറിവോ ഇല്ലാത്ത രാജ്യങ്ങളിൽ അങ്ങനെ പലതും നടക്കാറുണ്ട്. രാഷ്ട്രീയമല്ലെങ്കിലും ബ്രിട്ടനിലും അമേരിക്കയിലും കത്തികുത്തിലും വെടിവെപ്പിലും എത്രയോ പേർ മരിക്കുന്നു. ഞങ്ങൾ ഇന്ത്യക്കാർ ലോകത്തിൻ്റെ എല്ലാം ഭാഗങ്ങളിലുമുണ്ട്. എന്റെ രാജ്യം അഹിംസയിലാണ് വിശ്വസിക്കുന്നത്. ഞങ്ങൾ പാർക്കുന്ന രാജ്യങ്ങളിൽ അവിടുത്തെ ജാതി മതങ്ങൾക്കോ രാഷ്ട്രത്തിനോ ഒരിക്കലും ഒരു ഭീഷണിയല്ല. കൊലപാതകങ്ങളും നടത്താറില്ല. ഒടുവിൽ ആർണീ പറഞ്ഞു നിർത്തിയത്. എന്റെ കമ്പനിയിൽ ജോർജ് എന്നൊരു മലയാളി ഐറ്റി എൻജിനീയറുണ്ട്. ഞങ്ങൾ കേരളത്തെപ്പറ്റിയും സംസാരിക്കാറുണ്ട്. എന്റെറെ മനസ്സിനുള്ളിലൊരു വിഭ്രാന്തി സൃഷ്‌ഠിച്ചിട്ടാണ് അയാൾ പുസ്‌തകം വായിക്കാനെടുത്തത്.
അയാൾ വായിക്കുന്ന പുസ്‌തകത്തിലേക്ക് ഞാനൊന്ന് കണ്ണോടിച്ചു. നോവൽ എന്ന് മനസ്സിലായി. ഞാനും എം. എ.ബേബിയുടെ ‘അറിവിൻ്റ വെളിച്ചം നാടിൻ്റ തെളിച്ചം’ എന്ന പുസ്‌തകം വായിക്കാനെടുത്തു. യാത്രകളിൽ പുസ്‌തകങ്ങൾ കൂടെകൊണ്ടുപോകുക ബ്രിട്ടീഷ്കാരൻ്റെ വിശ്വാസപ്രമാണങ്ങളിൽ പ്രധാനപെട്ടതാണ്. ആ ശീലം കുറച്ചൊക്കെ എനിക്കുമുണ്ട്. ബ്രിട്ടീഷ് വിദ്യാഭ്യാസം ചെറുപ്പം മുതൽ കുട്ടികളിൽ ഊട്ടിയുറപ്പിക്കുന്ന ഒരു ഗുണമാണത്. ഇന്ത്യയിൽ വായനക്ക് പകരം മത മൗലിക വാദങ്ങളും അന്ധവിശ്വാസങ്ങളും പകയും പിണക്കങ്ങളും വളമിട്ട് വളർത്തുന്നു. ഞങ്ങളുടെ വായനയെ തടസപ്പെടുത്തികൊണ്ട് മുന്നിൽ നിന്നൊരു ശബ്ദം കേട്ടു. ഒരു യാത്രികനും എയർ ഹോസ്റ്റസുമായുള്ള തർക്കമാണ്. വിഷയം എന്തെന്ന് അറിയില്ലെങ്കിലും എയർ ഹോസ്റ്റസ് പറഞ്ഞത് ‘ഞാൻ നിങ്ങളുടെ താളത്തിന് തുള്ളനല്ല ഇവിടെ ജോലി ചെയ്യുന്നത്”, മറ്റുള്ളവരും അങ്ങനെ തെറ്റിധരിക്കേണ്ട എന്ന സന്ദേശമാണ് നൽകിയത്.
ഹെൽസിങ്കി എയർപോർട്ടിലെത്തി. ഇവിടെനിന്നാണ് ഫിൻ എയർ വിമാനത്തിൽ റൊവാനിമി എയർ പോർട്ടിലേക്ക് പോകേണ്ടത്. അവിടേക്കുള്ള യാത്രികരെ ക്ഷണിച്ചുകൊണ്ടുള്ള മുന്നറിയപ്പ് കേട്ടുകൊണ്ടാണ് ഇമ്മിഗ്രേഷൻ ഭാഗത്തേക്ക് നടന്നത്. ഇമ്മിഗ്രേഷൻ പരിശോധനകൾ കഴിഞ്ഞ് വിമാനത്തിലേക്ക് കയറി. സാന്താക്ലോസിന്റെ്റെ നാട്ടിലേക്കുള്ള യാത്ര. ലണ്ടനിൽ നിന്നെത്തിയ അതേ ദൂരമാണ് അവിടേക്കുള്ളത്. രണ്ടര മൂന്ന് മണിക്കൂർ ഇരിക്കണം. അറനൂറ്റി എൺപത്തിയെട്ട് കിലോമീറ്റർ. ഈ യാത്രയിൽ കൂടുതലും വായനയിലാണ് സമയം ചിലവഴിച്ചത്. പാശ്ചാത്യരിൽ നല്ലൊരു വിഭാഗം ഇയർ ഫോൺ ഉപയോഗിച്ഛ് പാട്ട് കേൾക്കുന്നവരാണ്. അതേസമയം ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പോയാൽ മിക്ക യാത്രികർക്കും സിനിമ കാണുന്നതിലാണ് താല്പര്യം. ഇവിടുത്തുകാർ സിനിമകളേക്കാൾ ഇഷ്ടപ്പെടുന്നത് സാഹിത്യവും സംഗീതവുമാണ്. വിനോദമെന്ന പേരിൽ നിർമ്മിക്കുന്ന ആയുസ്സില്ലാത്ത സിനിമകളിലല്ല ജീവിതമെന്ന് ഇവർ തിരിച്ചറിയുന്നു. ലണ്ടനിൽ നിന്നുതന്നെ വിമാനത്തിൽ ധാരാളം വായനക്കാരെ കണ്ടിരുന്നു. സാന്താക്ലോസിൻ്റെ നാട്ടിലെത്തി.
വിമാനത്താവളത്തിലെങ്ങും സാന്താക്ലോസ് നിറഞ്ഞു നിൽക്കുന്നു. വലിയ തിരക്കൊന്നുമില്ല. എടുത്തു പറയത്തക്ക മിഴിവൊന്നും ഈ എയർപോർട്ടിനില്ല. ആകെ പറയാനുള്ളത് സാന്താക്ലോസ് മാത്രം. ഒരിടത്തു് സാന്താക്ലോസ്സ് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ശൈത്യകാലം തുടങ്ങിയാൽ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. അവരിൽ നല്ലൊരു വിഭാഗം കുട്ടികളുമായി സാന്താക്ലോസിനെ കാണാൻ വരുന്നവരും മഞ്ഞു മലയിൽ കളിക്കാൻ വരുന്നവരുമാണ്. താമസത്തിനുള്ള കോട്ടേജ് ബുക്ക് ചെയ്‌തിരിക്കുന്നത് റൊവാനിമിയിലാണ്. അവിടെ അഞ്ചു മണിക്ക് എത്തിയാൽ മതി. പകൽ സമയം കാഴ്‌ചകൾ പലതും കാണാനുണ്ട്. എയർപോർട്ടിൽ നിന്ന് സാന്താ വില്ലേജിലേക്ക് ഫിനി എക്‌സ്പ്രസ്സ് ബസ്സുകൾ പോകാറുണ്ടെങ്കിലും ഞാൻ പോയത് ടാക്സിയിലാണ്. രണ്ടുമൂന്ന് കിലോമീറ്റർ മാത്രം.
മറ്റ് യൂറോപ്യൻ നഗരങ്ങളെപോലെ തെരുവീഥികൾ നല്ല ഭംഗിയും വൃത്തിയുള്ളതുമാണ്. റോഡിൽ വലിയ തിരക്കില്ല. കൊച്ചു നഗരത്തിനടുത്തുകൂടി ഔനസ്ജോക്കി നദി ഒഴുകുന്നു. സാന്താക്ലോസ് വില്ലേജിലെത്തി. ഇവിടെയാണ് സാന്താക്ലോസ് പാർക്ക്, സാന്തായുടെ പോസ്റ്റ് ഓഫീസ്, കലമാനും, നായ്ക്കളും മനുഷ്യരെ മഞ്ഞിലൂടെ വലിച്ചുകൊണ്ടുപോകുന്നത്. ഇവിടെ ടൂർ ഗൈഡുകൾ, ടാക്‌സികൾ, ടൂറിസ്റ്റ് ബസ്സുകൾ യാത്രികരെ പ്രതീക്ഷിച്ചുകിടക്കുന്നു. ഓരോ സ്ഥലത്തേക്ക് പോകാനുള്ള ചുണ്ടുപലകകൾ പലയിടത്തുമുണ്ട്. സാന്താ ക്ലോസിൻ്റെ ധാരാളം പടങ്ങൾ, പ്ലാസ്റ്റിക് പാവകൾ എങ്ങും കാണാം. ഇവിടെ ധാരാളം റസ്റ്ററന്റ് സുവനീർ കടകളുണ്ട്. ഇവിടെയെല്ലാം സാന്താക്ലോസിനെ പല രൂപത്തിൽ വാങ്ങാൻ കിട്ടും. അതിൽ ചുവന്ന കുപ്പായത്തിനും വെള്ള നിറത്തിലുള്ള നീണ്ട താടിക്കും യാതൊരു മാറ്റവുമില്ല. ഐസ് ബാറിന്റ്റ് കട കണ്ടപ്പോൾ തെല്ലൊരു ആശ്ചര്യം തോന്നി. ക്രിസ്‌മസ് കാലം ഇവിടെ ഉത്സവപ്പറമ്പായിരിക്കുമെന്ന് തോന്നി. വിശപ്പ് കലശലായി അനുഭവപെട്ടതിനാൽ ഒരു റസ്റ്ററൻ്റിൽ കയറി ഉരുളൻ കിഴങ്ങ് അടക്കമുള്ള ഭക്ഷണം വാങ്ങികഴിച്ചു. എന്റെ അടുത്തായി സ്ത്രീപുരുഷന്മാർ ബിയർ കുടിച്ചും ഭക്ഷണം കഴിച്ചും ഇരിക്കുന്നു. അവർ പോളണ്ടുകാരെന്ന് ആ ഭാഷ കേട്ടപ്പോൾ മനസ്സിലായി. ഭക്ഷണം കഴിച്ചു പണം കൊടുത്തു ബിൽ ഒന്നുകൂടി നോക്കി. ഭക്ഷണത്തിന് ലണ്ടനിൽ കൊടുക്കുന്നതിൻ്റെ ഇരട്ടിവില തന്നെ.
ഒരിടത്തായി സംഗീതം അന്തരീക്ഷത്തിൽ മുഴങ്ങി. അത് ബാഗ് പൈപ്പർ, വയലിൻ തുടങ്ങിയ വാദ്യോപകരങ്ങളിൽ നിന്നുള്ള ശബ്ദമാണ്. മുന്നോട്ട് നടന്നെത്തിയത് സ്നോമൊബൈൽസ് ടുത്തു് മ്യൂസിയത്തിന് മുന്നിലാണ്. ടിക്കറ്റെടുത്തു അതിനുള്ളിൽ പ്രവവേശിച്ചു. മഞ്ഞിൻ്റെ നിറമുള്ള വസ്ത്രം ധരിച്ച ഒരു സുന്ദരി സഞ്ചാരികളെ അകത്തേക്ക് ക്ഷണിക്കുന്നു. ഇതിനുള്ളിലെ ഐസ്കൊണ്ടുള്ള ശില്‌പങ്ങൾ കണ്ണിന് കുളിർമ പകരുന്നതാണ്. എങ്ങും മഞ്ഞിൻ്റെ മായകാഴ്‌ചകൾ. മഞ്ഞിൽ തീർത്ത ശില്‌പങ്ങളുടെ അടിയിൽ ഫിനി ഭാഷയിൽ എന്തോ എഴുതിവെച്ചിട്ടുണ്ട്.
ചില ഭാഗത്തു ഇംഗ്ലീഷും എഴുതിവെച്ചിട്ടുണ്ട്. വില്യം ഷേക്‌സ്‌പിയറിൻ്റ മ്യൂസിയത്തിൽ എങ്ങനെ അദ്ദേഹത്തെപ്പറ്റി വിവരിക്കുന്നവോ അത് തന്നെയാണ് സാന്താക്ലോസിനെപ്പറ്റിയും മഞ്ഞുമലകളിലെ സവാരികളെപ്പറ്റിയും മഞ്ഞിൻ്റെ ലോകം വിവരിക്കുന്നത്. സാന്താക്ലോസിൻ്റെ ആരംഭ കാലം മുതലുള്ള ചരിത്രഅവശിഷ്ടങ്ങളും ഇതിനുള്ളിൽ ഇടം പിടിച്ചിട്ടുണ്ട്. പാശ്ചാത്യർ പ്രതിഭാശാലികളുടെ മഹത്തായ പൈതൃകം വരും തലമുറക്ക് പുനസൃഷ്ടിച്ചുകൊടുക്കാറുണ്ട്. അതിനാൽ ഏത് കോണിൽ ചെന്നാലും അവരുടെ സ്മാരകശിലകൾ കാണാം. ഇവിടെയും അത് പ്രകടമാണ്.
കാരൂർ സോമൻ (ചാരുംമൂടൻ)



