പി. എ. ബക്കറുടെ ‘കബനീനദി ചുവന്നപ്പോൾ‘ (1975) എന്ന ചിത്രം നിർമ്മിച്ച, ‘ഉപ്പ്’ (1986) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‍ത, പവിത്രൻ്റെ ഓർമ്മദിനമാണ് ഫെബ്രുവരി 26. സംഗീതജ്ഞനും അതിലുപരി ഒരു സംഗീത തല്പരനും കൂടിയായിരുന്നു പവിത്രൻ.
പവിത്രൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1978-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ‘യാരോ ഒരാൾ’. ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സാക്ഷാൻ ജി. അരവിന്ദനാണ്. അവര്‍ തമ്മിൽ പുലര്‍ത്തിവന്ന ആത്മബന്ധം സിനിമയിലും അവരെ ചേർത്തുവെച്ചു.
പവിത്രൻ സംവിധാനം നിർവഹിച്ച്, 1986-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ‘ഉപ്പ്’. ഈ ചിത്രം ആ വർഷത്തെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി. ഈ ചിത്രത്തിലെ പ്രമേയം പ്രത്യക്ഷത്തില്‍ മുസ്ലീം സമുദായത്തിലെ ബഹുവിവാഹത്തിന്റെതാണെന്നു തോന്നാമെങ്കിലും “സ്ത്രീയാല്‍ ഉപേക്ഷിക്കപ്പെടുന്ന പുരുഷന്‍ എന്ന ഒരു വിപരീതാഖ്യാനം“കൂടി അതിലടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
‘ഉത്തരം’, ‘കള്ളിൻ്റെ കഥ’ (ഡോക്കുമെൻ്റെറി), ‘ബലി‘ (1991), ‘കുട്ടപ്പൻ സാക്ഷി‘ (2000) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റു സിനിമകൾ. ‘കുട്ടപ്പന്‍ സാക്ഷി‘ എന്ന ചിത്രത്തിലെ പ്രമേയം, പരിഷ്കാരത്തിന്റെ വരവോടെ വഴിവിളക്കു തെളിയിക്കുന്ന ജോലിക്കാരനായ കുട്ടപ്പന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ സംഭവിക്കുന്നതിനെ കുറിച്ചുള്ളതാണ്.
തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് കണ്ടാണിശ്ശേരിയില്‍ 1950 ജൂണ്‍ 1-ന് ജനിച്ചു.
2006 ഫെബ്രുവരി 26-ന്, 56-ാം വയസ്സിൽ, തൃശ്ശൂരിൽ വച്ച് പവിത്രൻ മരണമടഞ്ഞു. പ്രശസ്ത മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ക്ഷേമാവതിയാണ് ഭാര്യ. ചലച്ചിത്രനടി ഇവ പവിത്രൻ, ലക്ഷ്മി എന്നിവർ മക്കളാണ്.
ആർ. ഗോപാലകൃഷ്ണൻ
വാലറ്റം: പറഞ്ഞു കേട്ടിട്ടുള്ള ഒരു ഉപ്പു ഫലിതമാണ്. ക്ഷേമാവതി ഒരിയ്ക്കൽ ചോദിച്ചുവത്രെ, നിങ്ങൾക്ക് ഈ അവാർഡ് പടമല്ലാതെ മനുഷ്യർ കാണുന്ന സിനിമകൾ സംവിധാനം ചെയ്തുകൂടേ?
പവിത്രൻ അങ്ങോട്ട്, തനിക്ക് ഈ മോഹിനിയാട്ടം മാറ്റി സിനിമാറ്റിക് ഡാൻസ് ചെയ്യാൻ പറ്റുമോ?


