അങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ‘നമ്മുടെ കാലത്തെ ഹിറ്റ്‌ലർ’ എന്ന് വിളിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളെ അട്ടിമറിക്കാൻ നെതന്യാഹു ശ്രമിക്കുന്നുവെന്ന് എർദോഗൻ ആരോപിച്ചു. നെതന്യാഹുവിൻ്റെ പ്രവർത്തനങ്ങൾ വംശഹത്യയ്ക്ക് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗാസയിലെയും ലബനനിലെയും ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിനെ കടന്നാക്രമിക്കുമെന്ന പരോക്ഷ ഭീഷണിയും അദ്ദേഹം മുഴക്കി. മുൻപ് ലിബിയയിലും കാരബാക്കിലും ഇടപെട്ടതുപോലെ ഇസ്രായേലിലും തുർക്കിക്ക് ഇടപെടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നെതന്യാഹുവിന്റെ പേര് ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും സ്റ്റാലിനുമൊപ്പമാണ് ചരിത്രം രേഖപ്പെടുത്താൻ പോകുന്നതെന്ന് എർദോഗൻ പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി തുർക്കിയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിട്ടുണ്ട്. ഗാസയിലെ സൈനിക നടപടികളെത്തുടർന്ന് ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തുർക്കി നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ഗാസയ്ക്ക് പിന്നാലെ ലബനനിലേക്കും യുദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ നീക്കം മേഖലയെ വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് തുർക്കി മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ ഇത്തരം നീക്കങ്ങളെ പാശ്ചാത്യ രാജ്യങ്ങൾ പിന്തുണയ്ക്കുന്നത് ലജ്ജാകരമാണെന്നും എർദോഗൻ പറഞ്ഞു.
തുർക്കിയുടെ ഈ പ്രസ്താവനയ്ക്കെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. എർദോഗൻ സദ്ദാം ഹുസൈന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും അതിന്റെ ഫലം എന്തായിരിക്കുമെന്ന് അദ്ദേഹം ഓർക്കണമെന്നും ഇസ്രായേൽ തിരിച്ചടിച്ചു. സ്വന്തം നാട്ടിലെ കുർദുകളെ കൂട്ടക്കൊല ചെയ്യുന്ന എർദോഗന് ഇസ്രായേലിനെ ഉപദേശിക്കാൻ അർഹതയില്ലെന്ന് നെതന്യാഹു ഓർമിപ്പിച്ചു.
ഒരൊറ്റ കപ്പലും ഹോർമുസ് കടക്കില്ല എന്ന് ട്രംപ്; വെടിനിർത്തൽ ഏപ്രിൽ 21 വരെ തുടരുമെന്ന് പാക്കിസ്ഥാൻ

