ന്യൂഡൽഹി: അതിർത്തിക്കപ്പുറം ഇപ്പോഴും എട്ടോളം ഭീകര പരിശീലന ക്യാമ്പുകൾ സജീവമാണെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. രഹസ്യാന്വേഷണ വിവരങ്ങളനുസരിച്ചു ഇവയിൽ രണ്ടെണ്ണം അന്താരാഷ്ട്ര അതിർത്തിക്ക് എതിർവശത്തും ആറെണ്ണം നിയന്ത്രണ രേഖയ്ക്ക് കുറുകെയുമാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്യാമ്പുകളിൽ ചില സാന്നിധ്യവും പരിശീലന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. അവ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും അത്തരം പ്രവർത്തനങ്ങൾ വീണ്ടും കണ്ടെത്തിയാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കരസേനാ മേധാവി പറഞ്ഞു.
പാക്കിസ്ഥാൻ്റെ ഭാഗത്തു നിന്ന് ഇനിയൊരു വീഴ്‌ചയുണ്ടാൽ കനത്ത തിരിച്ചടിയാകും ഉണ്ടാവുക. തങ്ങളുടെ കണ്ണുകളും കാതുകളും എപ്പോഴും തുറന്നിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് തയ്യാറായിരുന്നെങ്കിൽ അതിർത്തി കടന്നുള്ള കരയുദ്ധത്തിന് ഇന്ത്യ തയ്യാറാകുമായിരുന്നു. നാല് ദിവസത്തിനുള്ളിൽ പരമ്പരാഗത യുദ്ധത്തിലേക്ക് സംഘർഷം മാറുമായിരുന്നു. ഓപ്പറേഷനിൽ സിന്ദൂറിൽ നൂറ് പാക് സൈനികരെ വധിച്ചു.
പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരായ പോരാട്ടം ഇന്ത്യ തുടരുകയാണ്. നിലവിൽ കാശ്മീരിലെ പ്രാദേശിക ഭീകരരുടെ എണ്ണം ഒറ്റയക്കത്തിലേക്ക് ചുരുങ്ങി. പുതിയ ആളുകൾ ഭീകരവാദത്തിലേക്ക് എത്തുന്നത് ഏതാണ്ട് ഇല്ലാതായിട്ടുണ്ട്. കഴിഞ്ഞ വർഷം വധിച്ച 31 ഭീകരിൽ ഭൂരിഭാഗവും പാകിസ്ഥാനികളായിരുന്നെന്നും പഹൽഗാം ഭീകരാക്രാമണത്തിൽ പങ്കുള്ള മൂന്ന് ഭീകരരെ ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചതായും ജനറൽ ഉപേന്ദ്ര ദ്വിവേദി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യൻ ആർമിയുടെ വാർഷിക പത്രസമ്മേളത്തിനിടെ ഐഎഎൻഎസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉപേന്ദ്ര ദ്വിവേദി. 2025ൽ സുരക്ഷാ മേഖലയിൽ കൈവരിച്ച് പുരോഗതിയിൽ ഇന്ത്യ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.



