ന്യൂഡൽഹി: അനിൽ അംബാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള 3,084 കോടി രൂപയുടെ 40 ലധികം ആസ്‌തികൾ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. ബാന്ദ്ര വെസ്റ്റ് പാലി ഹിൽസിലെ വസതി, ന്യൂഡൽഹിയിലെ റിലയൻസ് സെൻ്റർ, കാഞ്ചീപുരം, കിഴക്കൻ ഗോദാവരി, ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ വസ്‌തുവകകൾ എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. ഓഫീസ് കെട്ടിടങ്ങൾ, റെസിഡൻഷ്യൽ യൂണിറ്റുകൾ, ഭൂമി എന്നിവയും ഇക്കൂട്ടത്തിലുണ്ട്.
ഒക്ടോബര്‍ 31-നാണ് സ്വത്തുക്കള്‍ താത്കാലികമായി കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസിലാണ് നടപടി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡും റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ബന്ധപ്പെട്ടാണ് അന്വേഷണം. 2017-ലും 2019-ലും യെസ് ബാങ്ക് അനുവദിച്ച വായ്‌പകളിലെ 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കും ക്രമവിരുദ്ധമായി മാറ്റിയെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായ്‌പ അനുവദിക്കുന്നതിനായി യെസ് ബാങ്കിൻ്റെ അന്നത്തെ ഉടമയ്ക്കും അധികൃതർക്കും കൈക്കൂലി നൽകിയതിൻ്റെ തെളിവും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻറെ മറ്റ് സ്ഥാനങ്ങളിലേക്കും ഇഡി അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് അടക്കമുള്ള കമ്പനികള്‍ ഏകദേശം 13600 കോടി രൂപയുടെ വായ്പ ക്രമവിരുദ്ധമായി മറ്റുകമ്പനികളിലേക്ക് വകമാറ്റിയെന്നാണ് കണ്ടെത്തല്‍. നേരത്തേ വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി അനില്‍ അംബാനിയെ ചോദ്യംചെയ്തിരുന്നു. പിന്നാലെ റിലയന്‍സ് പവറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അശോക് കുമാര്‍ പാലിനെ ഇഡി അറസ്റ്റ് ചെയ്യുകയുമുണ്ടായി.



