ബെംഗളൂരു: ആദായ നികുതി വകുപ്പ് റെയ്ഡിനിടെ ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ സംസ്‌കാരം ഇന്ന്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശിവാജി നഗര്‍ ബൗറിങ്ങ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ടു മണിയ്ക്ക് ബെന്നര്‍ഘട്ടയിലെ റിസോര്‍ട്ടിലേക്ക് കൊണ്ടു പോകും. പത്ത് മണി മുതല്‍ റിസോര്‍ട്ടില്‍ പൊതുദര്‍ശനം. അതിന് ശേഷം സമീപത്തെ പള്ളിയില്‍ അന്ത്യ ശുശ്രൂഷ ചടങ്ങുകള്‍ നടക്കും.
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി. റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാലാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്റെ പരാതി വിശദമായി അന്വേഷിക്കും.
ഡോ. റോയ് സി ജെയെ മരണത്തിന് തൊട്ടുമുന്‍പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായിട്ടില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പ് വാദവും പൊലീസ് ശെരിവെക്കുന്നു. രേഖകളുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു അന്ന് നടന്നത്. ഉച്ചയോടെ ഓഫീസില്‍ എത്തിയ റോയി കോണ്‍ഫെറന്‍സ് റൂമില്‍ ഐടി ഉദ്യോഗസ്ഥസരെ കാണാമെന്ന് പറഞ്ഞ് സ്വന്തം ക്യാബിനിലേക് പോവുകയായിരുന്നു. റെയ്ഡിന് നേതൃത്വം നല്‍കിയ കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരില്‍ നിന്ന് എസ്‌ഐടി മൊഴി രേഖപെടുത്തി.
പരിശോധനയ്ക്കിടെ സ്വയം വെടിയുതിർത്തു മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിൻ്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിനൊപ്പം കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും റോയിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സമാന്തര അന്വേഷണം നടത്തുന്നുണ്ട്. സി.ജെ.റോയിക്കു മറ്റേതെങ്കിലും കേന്ദ്രത്തിൽനിന്നു ഭീഷണിയുണ്ടായിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.
ബംഗളൂരുവിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.15-ഓടെയാണ് ദാരുണ സംഭവം. സ്വന്തം തോക്കിൽനിന്ന് നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയത്തില്‍ വെടിയുണ്ട തുളച്ച് കയറിയാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് റോയ്‌യുടെ കുടുംബം ഉന്നയിച്ചത്.


