ക്രാൻസ് മൊണ്ടാന: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലൻഡിലെ ബാറിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 45 ആയതായി ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി ഇറ്റാലിയൻ മാധ്യമങ്ങളോട് പറഞ്ഞു.. 112 പേർക്ക് പരിക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ആക്രമണമല്ല, തീപിടിത്തമാണ് സ്ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
വിനോദ സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്‌തമായ ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കീ റിസോർട്ടിലെ ബാറിലാണ് പുതുവർഷാഘോഷങ്ങൾക്കിടെ പുലർച്ചെ പ്രാദേശിക സമയം 1.30-ഓടെ സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെയാണ് അപകടം. പുതുവർഷം പുലർന്നതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി ഇരുനൂറോളം പേർ ബാറിൽ ഉണ്ടായിരുന്നു. ഇത് അപകടത്തിൻ്റെ വ്യാപ്‌തി വർധിപ്പിച്ചു. ഇരയായവരിൽ അധികവും വിനോദ സഞ്ചാരികളാണ്. ക്രാൻസ് മൊണ്ടാനയിലെ ആശുപത്രികൾ പൊള്ളലേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയണ്.
ആഡംബര റിസോർട്ടുകൾ ഏറെയുള്ള മേഖലയാണ് ക്രാൻസ് മൊണ്ടാന. ആൽപ്‌സ് പർവ്വത നിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. അപകടത്തെ തുടർന്ന് ക്രാൻസ് മൊണ്ടാന മേഖലയിലൂടെയുള്ള വിമാന സർവ്വീസുകൾക്ക് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരകളെ തിരിച്ചറിയാനും അവരുടെ മൃതദേഹങ്ങൾ കഴിയുന്നത്ര വേഗത്തിൽ ബന്ധപ്പെട്ട കുടുംബങ്ങൾക്ക് തിരികെ നൽകുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനും പ്രദേശം സുരക്ഷിതമാക്കുന്നതിനുമുള്ള അടിയന്തര സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.



