മധ്യ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ റുബായയിലെ (Rubaya) ചെമ്പ്, കോൾട്ടൻ ഖനികളിലുണ്ടായ മണ്ണിടിച്ചിലിൽ 200-ലേറെ പേർ കൊല്ലപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ബുധനാഴ്ചയാണ് ഖനിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്തെ മണ്ണും പാറകളും ഇടിഞ്ഞുവീണ് തൊഴിലാളികൾ ഖനിക്കുള്ളിൽ അകപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഖനിത്തൊഴിലാളികൾക്ക് പുറമെ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
വിമത വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. ഇവർ നൽകുന്ന വിവരമനുസരിച്ച് ഇതുവരെ 227 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട് ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന ടാന്റലം എന്ന ലോഹം വേർതിരിച്ചെടുക്കുന്ന കോൾട്ടൻ അയിരിന്റെ ലോകത്തിലെ തന്നെ പ്രധാന ഉറവിടങ്ങളിലൊന്നാണ് റുബായ.
അപകടത്തെത്തുടർന്ന് റുബയയിലെ ഖനന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഖനിക്ക് സമീപം താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നിർദ്ദേശിച്ചു.


