വെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണത്തിൻ്റെയും നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയ സംഭവത്തിൻ്റെയും പശ്ചാച്ചലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്താനും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ സഹായം തേടാനും നിർദേശമുണ്ട്. എന്നാൽ ഇന്ത്യ ഇതുവരെ അമേരിക്കൻ നടപടിക്കെതിരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
വെനസ്വേലയ്‌ക്കെതിരായ അമേരിക്കയുടെ ആക്രമണത്തെ റഷ്യയും ചൈനയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചു. വെനസ്വേലയ്‌ക്കെതിരെ യു എസ് സ്വീകരിച്ച നടപടികൾക്ക് ഒരു ന്യായീകരണം ഇല്ലെന്നും അതിനു പ്രത്യേകിച്ചു ഒരു കരണമില്ലെന്നും ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യ പറഞ്ഞു. വെനസ്വേല അമേരിക്കയ്‌ക്ക് ഒരു ഭീഷണിയും ഉയർത്തുന്നില്ല. ഈ ആക്രമണം കൂടുതൽ വികസിപ്പിക്കരുതെന്നും റഷ്യ ആവശ്യപ്പെട്ടു. സംഘർഷം കൂടുതൽ വഷളാക്കാതെ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയതെന്നും ഒരു പരമാധികാര രാഷ്ട്രത്തിനെതിരായ നഗ്നമായ ബലപ്രയോഗമാണിതെന്നും ചൈന വിമർശിച്ചു. അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിച്ച ചൈന, അമേരിക്കയുടെ അധിനിവേശം ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ പ്രദേശങ്ങളിലെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും വിമർശിച്ചു.
വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണം ഐക്യരാഷ്‌ട്രസഭയുടെ അടിസ്ഥാന തത്വങ്ങളുടെയും അന്താരാഷ്‌ട്ര നിയമത്തിന്റെ അടിസ്ഥാന നിയമങ്ങളുടെയും ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വെനസ്വേലയുടെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്‌ക്കും നേരെയുള്ള ഈ ആക്രമണത്തെ അന്താരാഷ്‌ട്ര സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന എല്ലാ രാജ്യങ്ങളും അപലപിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ക്യൂബ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും യുഎസ് ആക്രമണത്തെ അപലപിച്ചു. റഷ്യയുടെ സഖ്യകക്ഷിയായ ബെലാറസും യുഎസ് നടപടിയെ അപലപിച്ചു.
അതിനിടെ വെനസ്വേലൻ അതിർത്തിയിൽ തങ്ങളുടെ സൈന്യത്തെ വിന്യസിക്കുമെന്ന് അയൽരാജ്യമായ കൊളംബിയ പ്രഖ്യാപിച്ചു. യുഎസ് ആക്രമണത്തെത്തുടർന്ന് വെനസ്വേലക്കാരുടെ രാജ്യത്തേക്കുള്ള ഒഴുക്ക് കൊളംബിയ പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളും 2,000 കിലോമീറ്റർ അതിർത്തി പങ്കിടുന്നു.


