തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകുന്നേരം ആറിനാണ് കലാശക്കൊട്ട്. തുടർന്നുള്ള ഒരു ദിനം നിശബ്ദ പ്രചാരണം നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് ജില്ലാ പഞ്ചായത്തുകളും തിരുവനന്തപുരം, കൊല്ലം, കൊച്ചി കേർപ്പറേഷനുകളും ഉൾപ്പെടെ, 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്ക് 36,630 സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്. ഏഴ് ജില്ലകളിലായി 1.31 കോടി വോട്ടർമാരും 15,432 പോളിങ് ബൂത്തുകളുമാണ് ഉള്ളത്.
ചൊവ്വാഴ്ച രാവിലെ ആറിന് പോളിങ് ബൂത്തുകളിൽ മോക് പോളിങ് നടത്തും. തുടർന്ന് ഏഴോടെ വോട്ടെടുപ്പ് ആരംഭിക്കും. പ്രശ്‌ന ബാധിത ബൂത്തുകളിൽ വീഡിയോ ഗ്രാഫർമാരും വെബ് കാസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി മൂന്ന് വോട്ടും നഗരസഭയിൽ ഒരു വോട്ടും രേഖപ്പെടുത്താവുന്നതാണ്. കൂടാതെ ക്രമസമാധാന പാലനത്തിന് 70,000 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ 48 മണിക്കൂർ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടും ഉണ്ട്.


