സിംഗപ്പൂർ: പ്രശസ്‌ത ബോളിവുഡ് ഗായകനും നടനുമായ സുബീൻ ഗാർഗ് അന്തരിച്ചു. സിംഗപ്പൂരിൽ സ്കൂബാ ഡൈവിംഗിനിടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായ അദ്ദേഹത്തെ ഉടൻ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും മരിച്ചു. 52 വയസായിരുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. അസം സ്വദേശിയാണ് സുബീൻ ഗാർഗ്. അദ്ദേഹത്തിന്റെ മൃതദേഹം എത്രയും വേഗം അസമിലേക്ക് കൊണ്ടുവരാൻ ഇന്ത്യൻ ഹൈക്കമ്മിഷണറുമായി ചർച്ചകൾ നടത്തുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
സെപ്റ്റംബര്‍ 20-നും 21നും നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി സിംഗപ്പൂരെത്തിയതായിരുന്നു സുബിന്‍ ഗാര്‍ഗ്. സ്‌കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ കരയിലെത്തിച്ച് സിപിആര്‍ നല്‍കുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ പ്രതിനിധി അറിയിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ സിനിമാ മേഖലയിലെ പ്രവർത്തനത്തിൽ കൃഷ്3 യിലെ ദിൽ തുഹി ബത്താ,ഗാംഗ്‌സ്റ്ററിലെ യാ അലി അടക്കം നിരവധി ഗാനങ്ങൾ ശ്രദ്ധേയമാണ്.
സുബീൻ ഗാർഗിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും ഇന്ത്യൻ സംഗീതത്തിന് നൽകിയ കനത്ത സംഭാവനയ്‌ക്ക് അദ്ദേഹം എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി കുറിച്ചു.