ന്യൂ ഡൽഹി: ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ നടക്കുന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്വം ബിജെപിയുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 140 കോടിയിൽ വട്ടുള്ളവരാകും ക്രിസ്ത്യാനികളെ ആക്രമിക്കുന്നതെന്നും അതിൻ്റെ ഉത്തരവാദിത്വം ബിജെപിക്കല്ലെന്നും രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
1.4 ബില്യൺ ജനങ്ങളുള്ള രാജ്യത്ത് ചില വട്ടുള്ളവർ തെറ്റുകൾ ചെയ്‌തേക്കാം എന്നാൽ അതിന്റെ ഉത്തരവാദിത്വം ബിജെപിയുടെ തലയിൽ കെട്ടിവെയ്ക്കുന്നത് ശരിയല്ല. അതിക്രമങ്ങളുടെ ഉത്തരവാദിത്വം ബിജെപിയുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും അത്തരം രാഷ്ട്രീയം ചെയ്യുന്നത് കോൺഗ്രസും സിപിഎമ്മും ആണെന്നും അദ്ദേഹം ആരോപിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ രാജ്യത്ത് പലയിടത്തും നടന്ന അക്രമങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പത്തു വർഷത്തെ ഭരണനേട്ടം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് പകരം ക്രിസ്മസ് വേളയിൽ ഇത്തരം അരോപണങ്ങൾ മുഖ്യമന്ത്രി ഉന്നയിക്കുന്നത് ജനങ്ങുടെ ശ്രദ്ധതിരിക്കാനാണെന്നും ജനങ്ങളെ വിഢികളാക്കാനാണ് ഇത്തരം നീക്കത്തിലുടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സിഎൻഐ കത്തീഡ്രലിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് വിശ്വാസികൾ പ്രതിഷേധിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ വിശ്വാസികൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെങ്കിൽ അതിന് താൻ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

