കറാച്ചി: വനിതാ ചാവേറിനെ ഉപയോഗിച്ച് ബലൂച് ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്) നടത്തിയ ആക്രമണത്തില്‍ ആറ് പാക്കിസ്ഥാൻ സൈനികര്‍ കൊല്ലപ്പെട്ടു. ഇതാദ്യമായാണ് വനിതാ ചാവേറിനെ ഉപയോഗിച്ച് ബി എൽ എഫ് ആക്രമണം നടത്തുന്നത്. ചഗായ് ജില്ലയിലെ അതീവ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന ഫ്രണ്ടിയർ കോർപ്സ് (എപ് സി) കെട്ടിട സമുച്ചയത്തിനുനേരെയാണ് ആക്രമണം. ചൈനീസ് കമ്പനികൾ നടത്തുന്ന സൈൻഡാക്ക്, റെക്കോ ഡിക് ചെമ്പ്-സ്വർണ ഖനന പദ്ധതിയുമായി ബന്ധപ്പെട്ട കെട്ടിടത്തിന് മുന്നിലാണ് ആക്രമണം നടന്നത്. സറീന റഫീഖ് എന്ന ട്രാംഗ് മഹൂ എന്ന യുവതിയാണ് വാഹനത്തിലെത്തി ബാരിക്കേഡിനടുത്തുവച്ച് സ്വയം പൊട്ടിത്തെറിച്ചത്.
ചാവേറിന്റെ ചിത്രം ബിഎല്‍എഫ് പുറത്തുവിട്ടു. വിമത പോരാളികള്‍ക്ക് പ്രധാന കോമ്പൗണ്ടിലേക്ക് കടക്കാന്‍ വഴിയൊരുക്കുന്നതിനായി ബാരിക്കേഡ് വെച്ച് സറീന സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. സംഘടനയുടെ എലൈറ്റ് യൂണിറ്റായ ‘സദ്ദോ ഓപ്പറേഷൻ ബറ്റാലിയൻ’ ആണ് സ്ഫോടനം നടത്തിയതെന്ന് ബി എൽ എഫ് വക്താവ് ഗ്വാഹ്‌റാം ബലൂച് അറിയിച്ചു. സ്വാതന്ത്ര്യ സമരമെന്ന് ബലൂച് വിശേഷിപ്പിക്കുന്ന ആക്രമണങ്ങളിൽ ഇതുവരെ വനിതാ ചാവേർ ആക്രമണം ബലൂച് ലിബറേഷൻ ഫ്രണ്ട് നടത്തിയിട്ടില്ലായിരുന്നു. ബലൂച് ലിബറേഷൻ ആർമി ഉപയോഗിച്ചിരുന്ന ഇതേ തന്ത്രം ബലൂച് ലിബറേഷൻ ഫ്രണ്ടും ആദ്യമായി പ്രയോഗിച്ചതോടെ ബലൂച് വിമത പ്രസ്ഥാനങ്ങളുടെ തന്ത്രത്തിൽ വലിയ മാറ്റമുണ്ടായെന്നാണ് വിലയിരുത്തൽ.


