കാൻബറ: ലോകത്തിൽ ആദ്യമായി കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ നിയമം ഇന്നലെമുതൽ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ 16 വയസ്സിന് താഴെയുള്ള ദശലക്ഷക്കണക്കിന് കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം നഷ്ടമായിതുടങ്ങി. ആദ്യ ദിവസം മുതൽ നിരോധനം പൂർണമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അഭിമാന നിമിഷമാണിതെന്നും അധികാരം കുടുംബത്തിലേക്ക് തിരിച്ചെത്തുന്ന ദിവസമാണിതെന്നും വിഡിയോ സന്ദേശത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി അഭിപ്രായപ്പെട്ടു. ടെക് ഭീമൻമാരിൽ നിന്ന് വീടിൻ്റെ അകത്തളങ്ങളുടെ അധികാരം തിരികെപ്പിടിക്കാൻ കുടുംബങ്ങൾക്കുള്ള സുവർണാവസരമാണിതെന്നും കുട്ടികൾ കുട്ടികളായി തുടരട്ടെയെന്നും മാതാപിതാക്കൾക്ക് മനസമാധാനം കൈവരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി വ്യക്‌തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകളായ മെറ്റ പോലുള്ള ടെക് കമ്പനികളും അഭിപ്രായ സ്വാതന്ത്ര്യവാദികളും നിരോധനത്തെ എതിർക്കുന്നുണ്ട്. അതേസമയം മാതാപിതാക്കളും രക്ഷിതാക്കളും സർക്കാരിനൊപ്പമാണ്. കുട്ടികളുടെ മാനസികാരോഗ്യവും സുര ക്ഷയും കണക്കിലെടുത്ത് ഓസ്ട്രേലിയൻ സർക്കാർ നടപ്പാക്കുന്ന നിരോധനം ലോകരാജ്യങ്ങൾ ശ്രദ്ധയോടെ വീ ക്ഷിക്കുന്നതായാണ് റിപ്പോർട്ട്. പല പാശ്ചാത്യ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു പരിഗണിച്ചു വ രികയാണ്.
ഓസ്ട്രേലിയയിൽ 16 വയസിന് താഴെയുള്ള ഉപയോക്താക്കളുടെ കൈവശമുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനും പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയുന്നതിനും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, എക്സ്, യൂട്യൂബ്, സ്‌നാപ്‌ചാറ്റ്, റെഡ്ഡിറ്റ്, കിക്ക്, ട്വിച്ച്, ടിക് ടോക്ക് എന്നിവ ബുധനാഴ്ച്‌ച മുതൽ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്. ഇത് പാലിക്കാത്ത പ്ലാറ്റ്ഫോമുകൾക്ക് 49.5 മില്യൺ ഡോളർ വരെ പിഴ ചുമത്തും. എക്സ് ഒഴികെയുള്ള എല്ലാ ലിസ്റ്റുചെയ്‌ത പ്ലാറ്റ്ഫോമുകളും ചൊവ്വാഴ്‌ചയോടെ നിരോധനം പാലിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ തങ്ങളുടെ നയം ഉപയോക്താക്കളെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കുട്ടികൾ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി പ്രായ പരിധി പരിശോധനകൾ നടത്തുകയും ഫോൺ നമ്പറുകൾ മാറ്റുകയും അവരുടെ അക്കൗണ്ടുകൾ നിർജീവമാക്കുന്നതിന് തയ്യാറെടുക്കുകയും ചെയ്‌തിരുന്നു.


