ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ 15 സുരക്ഷാ ഉദ്യോഗസ്ഥരും 18 സാധാരണക്കാരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്. സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ 92 ഭീകരരെ വധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഇത് സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്.
ബലൂചിസ്ഥാനിലെ ക്വറ്റ, ഗ്വാദർ, മസ്തുംഗ് തുടങ്ങി 12-ഓളം സ്ഥലങ്ങളിലായി പോലീസ് സ്റ്റേഷനുകൾ, ജയിലുകൾ, അർദ്ധസൈനിക ക്യാമ്പുകൾ എന്നിവ ലക്ഷ്യമിട്ടാണ് ഏകീകൃതമായ ആക്രമണങ്ങൾ നടന്നത്. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്ക് പുറമെ പാസ്‌നി, മസ്‌തൂങ്, നുഷ്‌കി, ഗ്വാദർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ക്വറ്റയിൽ മാത്രം നാല് പൊലീസുകാർക്ക് ജീവൻ നഷ്‌ടമായി. സൈനിക താവളങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ബിഎൽഎയുടെ ആക്രമണം. തീവ്രവാദികൾ റെയിൽവേ ട്രാക്കുകൾ തകർക്കുകയും ഹൈവേകൾ ഉപരോധിക്കുകയും ചെയ്തതിനെത്തുടർന്ന് ബലൂചിസ്ഥാനിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചു.
പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ ‘ഓപ്പറേഷൻ ഹെറോഫ്’ ആരംഭിച്ചതായി ബിഎൽഎ നേതൃത്വം അറിയിച്ചു. എന്നാൽ ഭീകരരുടെ പദ്ധതികൾ തകർത്തതായി പാക്ക് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തെ തുടർന്ന് പ്രവിശ്യയിലുടനീളം സുരക്ഷ കർശനമാക്കി. ധാതുസമ്പന്നമായ ബലൂചിസ്ഥാനിൽ ദശാബ്ദങ്ങളായി തുടരുന്ന വിഘടനവാദി പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ഈ ആക്രമണവും വിലയിരുത്തുന്നത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രത്യാക്രമണങ്ങളിൽ 133 തീവ്രവാദികളെ സൈന്യം വധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച മാത്രം 92 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഈ വ്യാപകമായ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ആരോപിച്ചു. എന്നാൽ ഇന്ത്യ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.


